ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരള തീരത്തെ കറുത്ത മുത്ത്

അത്യപൂര്‍വ ധാതുമണല്‍കൊണ്ട് സമ്പുഷ്ടമാണ് കേരള കടലോരം. ദുഷ്പ്രചരണങ്ങള്‍ മൂലം അവ വ്യാവസായികമായി നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. എന്നാല്‍ ചൈന ധാതുമണല്‍ കൊണ്ട് ലോകം കീഴടക്കുന്നു


അപൂര്‍വ്വ ധാതുക്കളടങ്ങിയ കേരളത്തിന്റെ തെക്കന്‍ കടല്‍തീരത്ത് നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അതിനു വടക്ക് തോട്ടപ്പള്ളി വരെയുമുള്ള പ്രദേശത്ത് പ്രകൃതി കനിഞ്ഞ് നല്‍കിയ കരിമണല്‍ ലോകത്തെതന്നെ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആണവോര്‍ജ്ജ വകുപ്പ് നടത്തിയ വിശദവും സൂക്ഷ്മവുമായ പരിശോധനയിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ 1998 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം, ഇവിടുത്തെ കരിമണലിലുള്ള ഇല്‍മനൈറ്റ് ധാതുവില്‍ 60 ശതമാനത്തിലധികം ടൈറ്റാനിയം ഓക്‌സൈഡ് അടങ്ങിയിട്ടുള്ളതാണ് ഈ മേന്മയ്ക്ക് കാരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
 
ഈ കരിമണല്‍ നിക്ഷേപത്തിന്റെ വ്യാപ്തിയും അതിലുള്ള അപൂര്‍വ്വ ധാതുക്കളുടെ അളവും ഏറെക്കുറെ കൃത്യമായിത്തന്നെ ഈ വിദഗദ്ധ സര്‍വ്വേയില്‍ ലഭ്യമാണ്. ചവറ തീരത്ത് 1400 ദശലക്ഷം അസംസ്‌കൃത കരിമണല്‍, അതില്‍ ഇല്‍മനൈറ്റ് അടങ്ങിയ 127 ദശലക്ഷം ടണ്‍ ധാതുമണല്‍. ഇതിലുള്ള ഇല്‍മനൈറ്റ് മാത്രം 80 ദശലക്ഷം ടണ്‍. ഇതിനുപുറമേ കായംകുളം പൊഴിയുടെ വടക്ക് തോട്ടപ്പള്ളി വരെയുള്ള കടല്‍തീരത്തെ വേറൊരു 242 ദശലക്ഷം ടണ്‍ കരിമണലും അതില്‍ 93 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റും ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. നാലരലക്ഷം കോടി രൂപയുടെ കരിമണല്‍ നിക്ഷേപമാണിത്. ഇതില്‍ നിന്ന് ഇല്‍മനൈറ്റ്, ടൈറ്റാനിയം ഓക്‌സൈഡും ആണവോര്‍ജ്ജത്തിനുവേണ്ട തോറിയവും മിശ്രിതങ്ങളും, ടൈറ്റാനിയം ലോഹമായി മൂല്യവര്‍ദ്ധിത ശൃംഖലയിലേക്കു കടന്നാല്‍ ലഭിക്കുന്ന സാമ്പത്തിക വളര്‍ച്ച ഇതിന്റെ നാലിരട്ടിയായിരിക്കും.

കരിമണല്‍ വ്യവസായം
ചവറ, നീണ്ടകര, തോട്ടപ്പള്ളി, ഏഴാറ്റുമുഖം തീരത്തെ കരിമണല്‍ കഴിഞ്ഞാല്‍ ഇത്രയും ഗുണമേന്മയേറിയ കരിമണല്‍ ധാതുനിക്ഷേപം ചൈനയിലെ മംഗോളിയായില്‍ മാത്രമേയുള്ളൂ. ആദായകരമായി സംസ്‌കരിച്ചെടുക്കാവുന്ന ഈ അപൂര്‍വ്വധാതു മണലിന്റെ 65 ശതമാനം ചൈനയിലും ബാക്കി 35 ശതമാനത്തില്‍ 30 ശതമാനം കേരളത്തിനും പ്രകൃതി തന്നിരിക്കുന്നു. ചൈന ഈ അപൂര്‍വ്വ ലോഹധാതുക്കള്‍ പരമാവധി ചൂഷണം ചെയ്ത് ലോക കമ്പോളം കഴിഞ്ഞ 20 കൊല്ലം കൊണ്ട് പിടിച്ചടക്കിയിരിക്കുന്നു. എന്നാല്‍ ഇന്ത്യ അരനൂറ്റാണ്ടിനുമുമ്പ് ധാതുമണല്‍ ഖനനവും, സംസ്‌ക്കരണവും ഐ.ആര്‍.ഇ.എല്‍ മുഖേന ആരംഭിച്ചെങ്കിലും നമ്മുടെ ധാതുമണല്‍ വ്യവസായം ഇന്നും മൂല്യവര്‍ദ്ധിത ശൃംഖലയില്‍ ഏറ്റവും പ്രാകൃതാവസ്ഥയിലെന്നു മാത്രമല്ല, ലോകകമ്പോളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമായി സ്ഥിതി ചെയ്യുന്നു.

ഐ.ആര്‍.ഇ, കെ.എം.എം.എല്‍, ടി.ടി.പി മുതലായ പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങളും, എല്ലാം അരനൂറ്റാണ്ട് കഴിഞ്ഞവര്‍, എല്ലാവരും തന്നെ മധ്യവയസിലെത്തിയെങ്കിലും ബാലാരിഷ്ടതകളില്‍ ഉഴലുന്നു. എന്നാല്‍ ഇതിനുശേഷം 1989ല്‍ എടയാറില്‍ ആരംഭിച്ച സി.എം.ആര്‍.എല്ലിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനം അഭിനന്ദനാര്‍ഹവും മൂല്യവര്‍ദ്ധിത ശ്രേണിയില്‍ മികവുറ്റതുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 22 കൊല്ലമായി കമ്പനി മികവുറ്റ പ്രവര്‍ത്തനം നടത്തുന്നു. കമ്പനിക്ക് ഇന്ന് 80 കോടിയുടെ ആസ്ഥിയുണ്ട്. സര്‍ക്കാരിന്റെ പിന്‍ബലവും, അരനൂറ്റാണ്ടിലധികം പ്രവര്‍ത്തനപാരമ്പര്യം ഉണ്ടെങ്കിലും മറ്റു മൂന്നു കമ്പനികള്‍ക്കും ഈ മികവില്ല. ഉല്‍പ്പന്ന വൈവിധ്യത്തിലേക്കോ മൂല്യവര്‍ദ്ധിത ശ്രേണിയിലേക്കോ അവര്‍ കടന്നില്ലെന്നതാണ് പ്രധാനകാരണം.

കരിമണലിന്റെ സാധ്യതകള്‍
എണ്‍പതുകളിലും തൊണ്ണൂറുകളിലും അറേബ്യന്‍രാജ്യങ്ങള്‍ ലോകത്തെ ചൊല്‍പടിയിലൊതുക്കാന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചു. അന്ന് ചൈനയുടെ പരമോന്നത നേതാവ് ഡെങ്‌സിയോപിങ് പറഞ്ഞു; ''അറബികള്‍ക്ക് ക്രൂഡ് ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ധാതുനിക്ഷേപം ഉണ്ട്. ഞങ്ങളതുകൊണ്ട് ലോകത്തെ വരുതിയില്‍ നിര്‍ത്തും''. പിന്നീടുള്ള 20 കൊല്ലം ചൈന അവരുടെ അളവറ്റ ധാതുമണല്‍ നിക്ഷേപം ആധുനിക വ്യവസായാവശ്യങ്ങള്‍ക്കും, ഭാവിയിലെ ടെക്‌നോളജിക്കുമായി സംസ്‌ക്കരിക്കാന്‍ തുടങ്ങി.
 
ഇല്‍മനൈറ്റ് മുതല്‍  ടൈറ്റാനിയം ലോഹം വരെയുള്ള ഒരു വലിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന ശൃംഖലയിലൂടെ ലോകത്തെ 80 ശതമാനം കമ്പോളവും അവര്‍ പിടിച്ചടക്കി. ഇന്ന് ഏതെങ്കിലും രാജ്യവുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍, ചൈന ഉപയോഗിക്കുന്ന ആയുധമാണ് അവരുടെ ധാതുക്കള്‍. അപ്പോള്‍ അപൂര്‍വ്വ ധാതുക്കള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മാത്രമല്ല, മറ്റു രാജ്യങ്ങളെ വരുതിയില്‍ നിറുത്തുവാനുള്ള പൊളിറ്റിക്കല്‍ ആയുധം (strategic weapon) കൂടിയാണ്.

കേരളത്തിന്റെ മികവ് 

ചൈന കഴിഞ്ഞാല്‍ അതുല്യമേന്മ (ab-solute advantage) ധാതുമണലിന്റെ കാര്യത്തില്‍ കേരളത്തിനുണ്ട്. ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ കേരളത്തിലെ ഈ  ധാതുനിക്ഷേപം ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഹെര്‍ഷോംബെര്‍ഗ് (1909) ഇവിടുത്തെ കടല്‍ത്തീരത്ത് എത്തി വിശദമായി പഠനം നടത്തി കണ്ടെത്തിയിരുന്നു. മണവാളക്കുച്ചിയില്‍ നിന്ന് ജര്‍മ്മനിയിലേക്കയച്ച കയറില്‍ പറ്റിപ്പിടിച്ചിരുന്ന ഘനലോഹമണല്‍ത്തരികള്‍ പരിശോധിച്ചപ്പോഴാണ് ഇതിന്റെ ഉത്ഭവം തേടി ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ കേരളത്തിലെത്തിയത്.
 
കയറിന് തൂക്കവും  കരുത്തും കൂടാന്‍ കൃത്രിമമായി മണല്‍ ചേര്‍ത്തതാണെന്ന കഥ അവിശ്വസിക്കേണ്ടതില്ലെന്നു തോന്നുന്നു. ഏതായാലും ഉര്‍വ്വശീശാപം കേരളതീരത്തെ അമൂല്യവും അക്ഷയവുമായ ധാതുക്കള്‍ കണ്ടെത്താന്‍ ഉപകരിച്ചെന്നും, അതിനെ ആധാരമാക്കി ദിവാന്‍ സര്‍ സി.പി.യുടെ കാലത്ത് ഐ.ആര്‍.ഇയും, ടി.ടി.പിയും കെ.എം.എം.എല്ലും തുടങ്ങാനിടയായെന്നതും കേരളത്തിലെ ശുഷ്‌കമായ വ്യവസായ ചരിത്രമാണ്.

1990 വരെ ഈ അപൂര്‍വ്വധാതു ഒരു 'തന്ത്രപ്രധാന വസ്തു'വായി ആണവോര്‍ജ്ജ മന്ത്രാലയം കയ്യടക്കിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ 1990ലെ ഉദാരീകരണനയങ്ങള്‍ ധാതുമണല്‍ വ്യവസായം, നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി സ്വകാര്യ മേഖലകള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കുമായി സര്‍ക്കാര്‍ തുറന്നുകൊടുത്തു. അതിന്റെ ഫലമായി തമിഴ്‌നാട്ടില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടായി. കേരളത്തിലെ കൂട്ടുസംരംഭമായ സി.എം.ആര്‍.എല്‍ ഇന്നും പ്രവര്‍ത്തന മേഖലയുടെ പൂര്‍ണ്ണതയിലേക്ക് കടക്കാതെ വഴിമുട്ടി നില്‍ക്കുകയാണ്.

എന്താണ് ഇവിടെ സംഭവിച്ചത് ?
പരിസ്ഥിതി പ്രശ്‌നങ്ങള്‍ പൊക്കിപ്പിടിച്ച് തദ്ദേശവാസികളെ പ്രകോപിപ്പിച്ച് തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഈ വ്യവസായം ഇന്ന് തടയപ്പെട്ടിരിക്കുകയാണ്. കരിമണല്‍ വാരിയാല്‍ അധികം കഴിയാതെ ഇത് തീര്‍ന്നുപോകുമെന്നും, കടല്‍ഭിത്തി തകര്‍ന്ന് സുനാമി തിരകള്‍ തീരം കയ്യേറുമെന്നും, മത്സ്യബന്ധനം നടത്തുന്ന ആയിരകണക്കിന് ആളുകളുടെ ജീവസന്ധാരണം മുടങ്ങുമെന്നുമാണ് പ്രധാന കാരണങ്ങള്‍. ഇതില്‍ ഒന്നും തന്നെ ശരിയല്ലെന്ന് വിദഗ്ദ്ധ സമിതികളും ഗവേഷകരും സമര്‍ത്ഥിച്ചിട്ടുള്ളതാണ്. ആഴക്കടലില്‍ കോടിവര്‍ഷങ്ങളുടെ ജിയോളജിക്ക് പ്രവര്‍ത്തനഫലമായി ധാതുമണല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് തിരകള്‍ തീരത്ത് എത്തിക്കുന്നു.
 
ഇത് വാരിയെടുത്തില്ലെങ്കില്‍ ക്രമേണ തിരകള്‍ ഇത് തിരിച്ചെടുത്ത് മറ്റു തീരങ്ങളിലും ആഴക്കടലിലും എത്തിക്കും. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ കരിമണല്‍ ശ്രീലങ്കാ തീരത്ത് കേരളാതീരത്തുനിന്ന് എത്തുന്നെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നു. കേരളത്തിന് പ്രകൃതി നല്‍കുന്ന ''ചാകര''യാണ് ഈ കരിമണല്‍. മറ്റു കാര്യമായ പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ നമുക്കില്ലാത്തതിന് ദൈവം നല്‍കുന്ന പ്രത്യേക സമ്മാനമാണിതെന്ന് നാം മനസ്സിലാക്കണം.

സുനാമിയുടെ കാരണങ്ങള്‍ ആര്‍ക്കും തടുക്കാന്‍ കഴിയില്ല. മണല്‍വാരുന്ന പ്രദേശങ്ങളില്‍ തീരബണ്ടുകള്‍ നിര്‍മ്മിക്കുകയെന്നത് കമ്പനികള്‍ക്ക് ചെയ്യാവുന്നതും, അങ്ങനെ ഇവിടുത്തെ നിവാസികളുടെ ഭയം അകറ്റുകയും ചെയ്യാം. മത്സ്യപ്രജനനത്തിനോ മത്സ്യസമ്പത്തിനോ തീരത്ത് അടിഞ്ഞുകൂടിയ ധാതുമണല്‍ വാരിയെടുക്കുന്നതു കൊണ്ട് യാതൊരു കുറവും സംഭവിക്കുകയില്ല. വാസ്തവത്തില്‍ റേഡിയോ പ്രസരണം കൂടുതലുള്ള ഈ ധാതുമണല്‍ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നുവരും. അവരെ പുനരധിവസിപ്പിക്കുന്നതും അവരുടെ ആരോഗ്യരക്ഷയും ഇത്തരം പ്രകൃതി വിഭവങ്ങളുടെ ഉല്‍പ്പാദന പ്രക്രിയയിലെ സംവിധാനങ്ങളാണ്. അതുകൊണ്ട് ഇതൊന്നും ഈ വ്യവസായം മുടക്കാനുള്ള തടസ്സങ്ങളാകേണ്ട കാര്യമില്ല.ചുരുക്കത്തില്‍ ഒരു പുതിയ വ്യവസായയുഗത്തിലേക്ക് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നല്‍കാന്‍ കഴിവുള്ളതാണ് ധാതുമണല്‍ അധിഷ്ഠിത വ്യവസായങ്ങള്‍. 

മാവോയുടെ നൂറുപൂവ് മണലില്‍ വിരിഞ്ഞു 
അധികാരം തോക്കിന്‍കുഴലിലൂടെയെന്ന് മാവോ ഗര്‍ജ്ജിച്ചു. Power Grows from the barrel of the Gun ചൈന വന്‍കരയില്‍ 120 കോടി ജനങ്ങളെ തോക്കിന്‍ കുഴലിലൂടെ മാവോ ഏകോപിപ്പിച്ചു. ഇത് നാല്‍പ്പതുകളുടെ അവസാനം. എണ്‍പതുകളില്‍ ശക്തി ക്രൂഡ് ഓയില്‍ ബാരലുകളിലൂടെയെന്ന് അറബികള്‍ തെളിയിച്ചു. ലോകം അവരുടെ മുമ്പില്‍ തലകുനിച്ചു. 90കളുടെ ആരംഭത്തില്‍ ഡെന്‍സിയോപിങ് പറഞ്ഞു: നിങ്ങള്‍ക്ക് ഓയിലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ധാതുക്കളുണ്ട്. ഞങ്ങള്‍ അതില്‍നിന്ന് ശക്തരാകും. ചൈനയിത് തെളിയിച്ചു.

ലോകത്തിലെ ഏതാണ്ട് 65 ശതമാനം അപൂര്‍വ്വലോഹങ്ങള്‍ (Rare earth elements) അടങ്ങിയ മണല്‍ ശേഖരം ചൈനയിലാണ്. ഇതിന്റെ ഖനനവും സംസ്‌ക്കരണവും വേര്‍തിരിക്കലും ചൈന യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരുന്നു. ലോകത്തിന്റെ ഇന്നത്തെയും നാളത്തെയും ടെക്‌നോളജിക്ക് ഏറ്റവും ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ് റെയര്‍ എര്‍ത്ത് മൂലകങ്ങളായ ടൈറ്റാനിയം, സിര്‍ക്കോണിയം പോലുള്ള അപൂര്‍വ്വ ലോഹങ്ങളും എന്ന് ഡെന്‍സിയാവോ പിംങ് തിരിച്ചറിഞ്ഞു.

ഭാവിയില്‍ ലോകം ടെക്‌നോളജിയിലൂടെ കീഴടക്കപ്പെടുമെന്നും, ടെക്‌നോളജിയുടെ നിര്‍ണ്ണായകഘടകങ്ങളായ അപൂര്‍വ്വ ധാതുക്കളെ കൈപ്പിടിയിലൊതുക്കിയാല്‍ ആഗോളശക്തിയാകാമെന്നും ചൈന കണക്കുകൂട്ടി. 2000ത്തോടെ ലോകത്തിലെ റെയര്‍ എര്‍ത്ത് ഉല്‍പ്പാദനത്തിന്റെ 95 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലായി. അമേരിക്ക ഉന്നതസാങ്കേതിക വിദ്യയും അറബികള്‍ ക്രൂഡും ജിയോ പൊളിറ്റിക്കല്‍ ആയുധങ്ങളായി ഉപയോഗിക്കുന്നതുപോലെ ചൈന അപൂര്‍വ്വ ധാതുക്കള്‍ ഇന്ന് ഉപയോഗിക്കുന്നു. ദെലൈലാമയെ ഫ്രാന്‍സ് സ്വീകരിച്ചപ്പോഴും ചൈനയുടെ ബോട്ടുഡ്രൈവറെ ജപ്പാന്‍ അറസ്റ്റുചെയ്തപ്പോഴും ഈ അടുത്തകാലത്ത് ചൈന ഈ ആയുധം ഉപയോഗിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇവിടെയാണ് കേരളത്തിന് കരിമണല്‍ ശക്തിയാകുന്നത്. ലോകത്തെ 65 ശതമാനം ചൈനയിലെ മംഗോളിയായിലുള്ള ധാതുശേഖരം കഴിഞ്ഞാല്‍ ബാക്കി 35 ശതമാനത്തില്‍ മുപ്പതും ഇവിടെയാണ്. നീണ്ടകര മുതല്‍ കായംകുളം വരെയുള്ള 22 കിലോമീറ്റര്‍ തീരത്ത് എട്ടുകോടി ടണ്‍ ഇല്‍മനൈറ്റ് ഉണ്ട്. 13 കോടി ടണ്‍ കരിമണല്‍. ഇതുകൂടാതെ കായംകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി ഭാഗങ്ങളില്‍ ഒരുലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടക്കം 1.7 കോടി ടണ്‍ ധാതുമണല്‍. ഗുണമേന്മയില്‍ ചൈനയുടെ മണലിനോട് കിടപിടിക്കുന്നത്.

ലോകത്ത് പ്രതിവര്‍ഷം 94 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് ഉണ്ടാക്കുന്നു. ഇതില്‍ ആറുലക്ഷം ടണ്‍ മാത്രമാണ് ഇന്ത്യയുടെ ഉല്‍പ്പാദനം. 15 കോടി ടണ്‍ മേല്‍ത്തരം ഇല്‍മനൈറ്റ് ഉള്ള കേരളത്തിന് അടുത്ത 50 കൊല്ലം ഈ ആവശ്യത്തിന്റെ 25 ശതമാനം നിറവേറ്റാന്‍ കഴിയും. പരിസ്ഥിതിക്കും തദ്ദേശവാസികള്‍ക്കും, മത്സ്യങ്ങള്‍ക്കും കാര്യമായ ആഘാതം ഏല്‍ക്കാതെ തന്നെ. എല്ലാ പരിസ്ഥിതി ആഘാതപഠനങ്ങളും 'നിയന്ത്രിത മൈനിങ്ങിനും മണല്‍വാരലിനും' അനുകൂലമാണ്. മാത്രമല്ല ഈ നിധി കാക്കുന്ന ഭൂതമായതുകൊണ്ട് കേരളത്തിന് ഒരു നേട്ടവും കിട്ടാനില്ല.
 
ഇപ്പോഴത്തെ നിലയില്‍ ഒരു 20 ലക്ഷം ടണ്ണായി സംസ്‌ക്കരണവും മൂല്യവര്‍ദ്ധിത പ്രക്രിയയും ഉയര്‍ത്തിയാല്‍ കേരളത്തിന് ആ ഇനത്തില്‍ ലഭിക്കുന്ന വരുമാനം 10000 കോടി രൂപയും ചുരുങ്ങിയത് 20000 പേര്‍ക്ക് ജോലിയുമാണ്. മുടന്തന്‍ന്യായങ്ങള്‍ ഉയര്‍ത്തിയും ചില്ലറ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ചും ദൈവം കനിഞ്ഞ് നല്‍കിയ ഇത്രയും വലിയ പ്രകൃതിസമ്പത്ത് നാം ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഭാവിയില്‍ അവിടെ കാണുമെന്ന് കരുതേണ്ട. കാരണം വര്‍ഷംതോറും ഇതില്‍നിന്ന് 10 ലക്ഷം ടണ്‍ കടല്‍ അടിയൊഴുക്കിലൂടെ ശ്രീലങ്കന്‍ തീരത്ത് എത്തിക്കുന്നു. ഒരിക്കലുമത് തിരിച്ചുകിട്ടില്ല. ഇതോടൊപ്പം തമിഴ്‌നാട്ടിലേക്ക് കള്ളക്കടത്തായി പോകുന്ന വേറെ ഒരു ലക്ഷം ടണ്‍. ഇതും നമ്മുടെ നഷ്ടം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം