ഒന്‍പത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അതൊരു അത്ഭുത ദൃശ്യമായിരുന്നു. ഒപ്പം ഭയാനകവും. ഭാരതം ഞെട്ടിവിറച്ചു. ലോകമനസാക്ഷി വിറങ്ങലിച്ചുപോയി. വിശ്വപ്രകൃതി ഒന്നടങ്കം നിശ്ചേതനമായി.
നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ വി.എസ്.ശ്രീനിവാസശാസ്ത്രി ശക്തിയുക്തം എതിര്‍ത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. പ്രസംഗത്തിനൊടുവില്‍ ശാസ്ത്രി പ്രഖ്യാപിച്ചു - "ഒരു നല്ല മനുഷ്യന്‍ നാട്ടുനിയമത്തെ പേടിച്ച് വീട്ടില്‍ ഒളിച്ചിരിക്കാന്‍ നിര്‍ബ്ബന്ധിതനാവുക. അവന് ചെയ്യാനാഗ്രഹമുള്ള കാര്യം ചെയ്യാന്‍ വയ്യാതാവുക, നാട്ടിലൊരു ഭീകരനിയമം നടപ്പിലുള്ളതിന്റെ പേരില്‍ അവന്‍ എല്ലാ പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരിക, - ഇതിനെക്കാളെല്ലാം നന്ന് കുറെ തെമ്മാടികള്‍ ഇവിടം വിട്ടു പോകുക എന്നതു തന്നെയാണ്. അരാജകത്വമെന്നും വിപ്ലവാത്മകമെന്നും മുദ്രകുത്തിയ ഏതു കുറ്റത്തിനും ഹ്രസ്വമായി മാനദണ്ഡങ്ങളില്ലാത്ത വിചാരണ നല്‍കി ശിക്ഷവിധിക്കാന്‍ ഈ ബില്‍ അധികാരം നല്‍കിയിരുന്നു.
അപ്പീല്‍ പോകാന്‍ അനുവാദമില്ല. രഹസ്യവിചാരണ മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. പല നിരോധനാധികാരങ്ങളും ഉദ്യോസ്ഥരില്‍ നിക്ഷിപ്തമായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വക്കീല്‍ സഹായം തേടാനുള്ള അധികാരം ഉണ്ടായിരുന്നില്ല. ചുരുക്കത്തില്‍ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതു പോലെ നീതിന്യായ ഭരണത്തിന് നിയന്ത്രണങ്ങളിലാത്ത വ്യവസ്ഥകളാണ് ആക്ട് പ്രദാനം ചെയ്തിരുന്നത്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പല പരിതസ്ഥിതികളിലും തടങ്കലില്‍ വയ്ക്കാനുമുള്ള അധികാരങ്ങളുടെ അര്‍ത്ഥം - സംഘടിത ഭീകരാവസ്ഥയും പേര്‍ പറയാത്ത പട്ടാള നിയമവും ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ മുഴുവന്‍ പ്രതിഷേധ കൊടുങ്കാറ്റുയര്‍ന്നു. എവിടെയും ബ്രിട്ടനെതിരെ ഒരേയൊരു മുദ്രാവാക്യം - ന അപ്പീല്‍, ന ദലീല്‍, ന വക്കീല്‍ (അപ്പീലില്ല, വാദമില്ല, വക്കീലില്ല) 1919 ഏപ്രില്‍ ആറിന് ദേശവ്യാപകമായി പ്രതിഷേധ ദിനമാചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
അന്നേദിവസം ഭാരതം പൂര്‍ണ്ണമായി നിശ്ചലമായി. ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് മുമ്പില്‍ ദേശസ്നേഹികള്‍ വിരിമാറ് കാട്ടി മുന്നേറി. ഡല്‍ഹിയിലും ലാഹോറിലും അമൃതസരസ്സിലും ജനസാഗരമിരമ്പി. ഗാന്ധിജി ഏപ്രില്‍ ഏഴാം തീയതി അമൃതസരസിലേക്ക് തിരിച്ചു. ഗാന്ധിജി പഞ്ചാബില്‍ കടക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗാന്ധിജിയെ പഞ്ചാബിലെ പല്‍വലില്‍ വെച്ച് ട്രെയിനില്‍ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഗാന്ധിജിയുടെ അറസ്റ്റ് വാര്‍ത്ത ഭാരതത്തിലെമ്പാടും ജനരോഷത്തിന്റെ തിരമാലകളുയര്‍ത്തി.പഞ്ചാബിലെ ഗവര്‍ണറും അതിക്രൂരനുമായ മൈക്കള്‍ ഡൈയര്‍ അമൃതസരസിലും പഞ്ചാബിലെ ഇതരഭാഗങ്ങളിലും പട്ടാളനിയമം പ്രഖ്യാപിക്കുകയും ജനങ്ങളെ ക്രൂരമായ മര്‍ദ്ദിക്കുന്നതിനും കൂട്ടക്കൊലയ്ക്കും നേതൃത്വം കൊടുത്തുകൊണ്ടിരുന്നു. ഏപ്രില്‍ 10, 11, 12 തീയതികളില്‍ പഞ്ചാബിലുടനീളം മൈക്കല്‍ ഡൈയറും പട്ടാളവും സംഹാരതാണ്ഡവമാടുകയായിരുന്നു.
ജാലിയന്‍വാലാബാഗ് അതൊരു പേരിനേക്കാളും ഓര്‍മ്മയേക്കാളും അപ്പുറമെന്തോ ഒന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതിയ സംഭവത്തിന്റെ ധീരമായ സ്മരണപേറുന്ന പേരും പെരുമയുമില്ലാത്ത സ്ത്രീപുരുഷന്മാരുടെ രക്തവും ജീവാര്‍പ്പണവും കൊണ്ട് പവിത്രമായ മണ്ണാണത്. ഭീകരനായ എതിരാളിയുടെ മുമ്പില്‍ ഭയപ്പെട്ടു വഴങ്ങുന്നതിനേക്കാള്‍ എതിര്‍ത്തുകൊണ്ട് പ്രാണന്‍ വെടിയുന്നതാണ് നല്ലതെന്ന് ചിന്തിച്ച ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വം ഈ പേരിന് പവിത്രത നല്‍കി. കോളനി യജമാനന്മാരുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഭാരതത്തിന്റെ സമരചരിത്രത്തില്‍ പ്രതിഷേധിച്ച രാജ്യസ്നേഹികളുടെ ആത്മബലികൊണ്ട് പ്രാധാന്യം നേടിയ സ്ഥലങ്ങള്‍ ഒട്ടേറെയുണ്ട്. എന്നാലും ജാലിയന്‍വാലാബാഗ് എന്ന ഈ ത്യാഗഭൂമിയോളം മഹത്വമുള്ള മറ്റൊന്നില്ല.
ഈ മൈതാനം ഒരുകാലത്ത് ഉദ്യാനമായിരുന്നു. പിന്നീടത് സമ്മേളനങ്ങള്‍ക്കും മേളകള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഏകദേശം ചുറ്റും തന്നെ മതില്‍ കെട്ടിയിട്ടുള്ള ആ മൈതാനത്തിലേക്കുള്ള പ്രവേശനം ഒരിടുങ്ങിയ തെരുവില്‍ കൂടിയായിരുന്നു. അങ്ങിങ്ങായി കുറച്ചു മരങ്ങളും ഒരു കിണറും ആ മൈതാനത്തുണ്ടായിരുന്നു. പ്രധാനമായ പ്രവേശനപാത വളരെ ഇടുങ്ങിയതായിരുന്നു. പോകാനും വരാനും മറ്റുവഴികളില്ലായിരുന്നു. നാലഞ്ചു സ്ഥലങ്ങളിലുള്ള ഇടുങ്ങിയ വിടവുകളിലൂടെ ആളുകള്‍ക്ക് ഞെങ്ങിഞ്ഞെരുങ്ങി കടക്കാമായിരുന്നു. പ്രവേശനദ്വാരത്തിനടുത്ത് തറനിരപ്പ് വളരെ ഉയര്‍ന്നതായിരുന്നതിനാല്‍ അവിടെ നിന്നാല്‍ മൈതാനം മുഴുവന്‍ കാണാമായിരുന്നു.
1919 ഏപ്രില്‍ 13 എന്ന നിര്‍ണ്ണായകദിനത്തില്‍ സന്ധ്യയോടടുത്ത സമയത്താണ് ഈ മൈതാനത്ത് ഏകദേശം ഇരുപതിനായിരത്തോളം പേര്‍ തിങ്ങിനിറഞ്ഞത്. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരുമുള്‍പ്പെടെ അവിടെയെത്തിയവര്‍ വളരെ തിടുക്കത്തില്‍ വന്നുചേര്‍ന്നവരായിരുന്നു. റൗലറ്റ് ബില്ലിനെതിരെ ഏപ്രില്‍ 10, 11, 12 എന്നീ തിയതികളില്‍ പഞ്ചാബിലുടനീളം അരങ്ങേറിയ പ്രക്ഷോഭപരമ്പരയും അവയെ അടിച്ചമര്‍ത്താന്‍ ജനറല്‍ മൈക്കിള്‍ ഡൈയര്‍ നടത്തിയ നരനായാട്ടും ജനങ്ങളില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയതിന്റെ ഫലമായിട്ടാണ് തങ്ങളുടെ സംവേദനക്ഷമതയ്ക്കു മങ്ങലേല്‍പ്പിക്കുവാന്‍ ഡൈയറിന്റെ ക്രൂരഭരണത്തിന് സാധ്യമല്ലെന്ന് പ്രഖ്യാപിക്കാനാണ് അവരവിടെ ഒത്തുകൂടിയത്.
1940 മാര്‍ച്ച് 13നു ഇന്ത്യന്‍ അസോസിയേഷന്റെ ഒരു സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ മൈക്കല്‍ ഡൈയറിന്റെ നേരെ ഉധംസിംഗ് നിറയൊഴിച്ചു.
മരണം ഉറപ്പായതിനുശേഷം മാത്രമാണ് അദ്ദേഹം തോക്ക് താഴെയിട്ടത്. പഞ്ചാബിന്റെയും ഇന്ത്യയുടെയും ഹൃദയത്തിലേറ്റ വലിയ മുറിവ് ഉണക്കാന്‍ 21 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ആ അനാഥ ബാലന്. അദ്ദേഹം വിചാരണ സമയത്ത് കോടതിയെ ഇങ്ങനെ ബോധിപ്പിച്ചു. "അദ്ദേഹം (സര്‍ മൈക്കല്‍ ഡൈയര്‍) അതര്‍ഹിച്ചിരുന്നു. ഞാന്‍ മറ്റൊന്നും വകവെക്കുന്നില്ല. എനിക്ക് തെല്ലും മരണഭയമില്ല. ഞാന്‍ മരിക്കുന്നത് എന്റെ മാതൃഭൂമിക്ക് വേണ്ടിയാണ്." 1940 ജൂണ്‍ 10 നു അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. രണ്ട് ദിവസം കഴിഞ്ഞ് പുഞ്ചിരിതൂകി, 'ഭാരത്മാതാകീജയ്' എന്നു വിളിച്ചുകൊണ്ട് ഉധംസിംഗ് കഴുമരത്തിലേക്ക് നടന്നു നീങ്ങി വിധിക്ക് കീഴടങ്ങി.
സ്വാതന്ത്രത്തിന്റെ 63 മത് വാര്‍ഷികം ആഘോഷിക്കുന്ന ഇന്ന് അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഇത്തരം ചരിത്ര സംഭവങ്ങള്‍ പാടെ മറന്നു പോകുന്ന ദുരന്തപൂര്‍ണ്ണമായ അവസ്ഥയില്‍ ജാലിയന്‍ വാലാ ബാഗും ഉധംസിംഗും നമ്മെ സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ച ഈ മഹാദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് പ്രണാമങ്ങളര്‍പ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ