ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യുവ കോണ്‍ഗ്രസുകാര്‍ രാജ്യത്തോട്‌ ചെയ്യേണ്ടത്‌ :ഇ.വി ശ്രീധരന്‍

ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അസ്തമയത്തോടടുക്കുകയാണ്‌. സംഭവിക്കുന്നത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വപ്നത്തിന്റെ മരണമാണ്‌.

                                                 രണ്ട്‌ പ്രസ്ഥാനങ്ങളെയും എതിരാളികള്‍ തകര്‍ത്തതല്ല; സ്വയം തകര്‍ത്തതാണ്‌. സ്വാതന്ത്ര്യപ്പുലരിയില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനുവേണ്ടിയുള്ള വലിയൊരു പ്രതീക്ഷ തന്നെയായിരുന്നു. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ സോഷ്യലിസ്റ്റ്‌ നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്‌ നെഹ്‌റുവിരുദ്ധ മനോഭാവം പൊക്കിപ്പിടിച്ചുകൊണ്ടായിരുന്നു. പോകപ്പോകെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ രാഷ്ട്രീയം നെഹ്‌റുവിരുദ്ധ രാഷ്ട്രീയമായിത്തീര്‍ന്നു. ആ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ഇന്നത്തെ ഉത്തരേന്ത്യയിലെ ജാതിപ്പാര്‍ട്ടികളായി പരിണമിച്ചത്‌. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരെ ചതിച്ചുപിടിച്ചടക്കി അവരെ ജോസഫ്‌ സ്റ്റാലിന്റെ ചക്കിലിട്ടാട്ടി രൂപപ്പെടുത്തിയതാണല്ലോ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി.

                                                                     ഇന്ത്യയ്ക്കാവശ്യമില്ലാത്ത വൈദേശികാശയങ്ങളുടെ കെട്ടുപാടുകളില്‍ നിന്നൊരിക്കലും ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്നൂരിപ്പോരാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ജനാധിപത്യ മനസ്സ്‌ അറുപതിലേറെക്കൊല്ലം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രങ്ങളുടെയും നയപരിപാടികളുടെയും നേരെ നോക്കി സഹതപിക്കുകയും സഹിക്കുകയും ചെയ്തു. ഇന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കാലഹരണപ്പെട്ട ആശയങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ട്‌ സംസ്ഥാനങ്ങളില്‍ ഭരിച്ചും ഭരിക്കാതെയും സെല്‍ ഭരണം നടത്തിയും ഒതുങ്ങി നില്‍ക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഇടതുപക്ഷാശയങ്ങളും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും രാഷ്ട്രീയമായി തികഞ്ഞ അന്ധകാരത്തിലും ജനങ്ങളില്‍ നിന്ന്‌ വളരെയേറെ അകലെയുമാണ്‌. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഇടുതപക്ഷം മുതലാളിത്ത സര്‍ക്കാരിനു വഴിയൊരുക്കുന്ന ഒരു കാലമാണിത്‌. കാള്‍മാര്‍ക്സ്‌ ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നുവെന്നതിനു തെളിവാണ്‌ എംഗല്‍സിനെഴുതിയ കത്തിലെ ഈവരി: "എനിക്കറിയാവുന്നത്‌ ഇത്രയേ ഉള്ളൂ, ഞാനൊരു മാര്‍ക്സിസ്റ്റല്ല."

                                                         ഇന്ത്യയില്‍ ഒരുപാട്‌ രാഷ്ട്രീയ കക്ഷികളുണ്ടെങ്കിലും, ഇന്ത്യയുടെ ജനാധിപത്യം വിഭാവനം ചെയ്യുന്ന ദ്വികക്ഷി സമ്പ്രദായത്തിലെ (അങ്ങനെയൊന്നില്ല) ഒരു പാര്‍ട്ടിയാണ്‌ ബി.ജെ.പി എന്ന്‌ ആ പാര്‍ട്ടിയുടെ രാഷ്ട്രീയാചാര്യന്മാരും ഹിന്ദുത്വരാഷ്ട്രീയനേതാക്കളും കഴിഞ്ഞ കുറേകാലമായി പുറംലോകത്ത്‌ പ്രചരിപ്പിക്കുന്നുണ്ട്‌. ജനാധിപത്യത്തിലെ കക്ഷി സമ്പ്രദായത്തിന്റെ മൂല്യങ്ങള്‍ മാനദണ്ഡമാക്കി പറഞ്ഞാല്‍ ഇത്‌ അസത്യമാണ്‌. ജനപ്രാതിനിധ്യപ്രകാരം ബി.ജെ.പി ഒരു ദേശീയ കക്ഷിയല്ല. റിപ്പബ്ലിക്കിന്റെ സ്വപ്നങ്ങള്‍ക്കും ഭരണഘടനയുടെ ദര്‍ശനങ്ങള്‍ക്കും ബി.ജെ.പിയെ ഒരു ദേശീയകക്ഷിയായി കരുതാനാവില്ല. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര-ജനാധിപത്യ രാഷ്ട്രീയ കക്ഷിയുമല്ല ബി.ജെ.പി. ഇന്ത്യയില്‍ എല്ലായിടത്തും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുകൊണ്ടോ, ബി.ജെ.പി വിഭാവനം ചെയ്യുന്ന ഹിന്ദുമതം ഇന്ത്യയില്‍ എല്ലായിടത്തും ഉള്ളതുകൊണ്ടോ ആ പാര്‍ട്ടി ഒരു ദേശീയ കക്ഷിയാവണമെന്നില്ലല്ലോ. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചില സംസ്ഥാനങ്ങളുടെ പാര്‍ട്ടി മാത്രമാണ്‌ ബി.ജെ.പി എന്നത്‌ ഒരു സത്യം. സത്യത്തില്‍ ബി.ജെ.പിയും സാമാന്യം വലിയൊരു പ്രാദേശികപ്പാര്‍ട്ടി തന്നെ.
 
                                                 ഇന്ത്യയിലാകമാനം ജന്മംകൊണ്ട പ്രാദേശികപ്പാര്‍ട്ടികളുടെ മനുഷ്യവിരുദ്ധമായ വളര്‍ച്ച ഇന്ത്യന്‍ ജനാധിപത്യം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ്‌. പ്രാദേശികവാദം ഏത്‌ നിമിഷത്തിലും ഭീകരവാദത്തെ ക്ഷണിച്ചുവരുത്തും. ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ പ്രാദേശികവാദത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. ഇടതുപക്ഷക്കാരുടെ വിപ്ലവ വായാടിത്തവും സോഷ്യലിസ്റ്റ്‌ സാമുദായികതയും സംഘപരിവാരങ്ങളുടെ ഹിന്ദുത്വരാഷ്ട്രീയവും ദ്രാവിഡ-മറാത്തി വര്‍ഗീയ രാഷ്ട്രീയവും ഉത്തരേന്ത്യയിലെ ഷിബു സോറന്മാരും ദേശീയ രാഷ്ട്രീയ മനസ്സിനെ ഇന്ത്യയില്‍ ചവിട്ടിമെതിക്കുകയാണ്‌. ദേശീയതയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ മനസ്സുകൊണ്ടു മാത്രമേ ഇന്ത്യയെ രക്ഷിക്കാനാവുകയുള്ളൂ. പ്രാദേശിക രാഷ്ട്രീയവാദത്തിന്റെ വിപത്തില്‍ നിന്നാണ്‌ ഇന്ത്യയ്ക്ക്‌ മുക്തിവേണ്ടത്‌. കോണ്‍ഗ്രസിനെയും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ദേശീയ രാഷ്ട്രീയ കക്ഷികളെയും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതായിരിക്കണം ഇന്നത്തെ യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയം.

                                            ഈ രാഷ്ട്രീയം സ്വപ്നം കാണുന്ന ഒരു നേതാവാണ്‌ രാഹുല്‍ഗാന്ധി. ഈ സ്വപ്നങ്ങളുടെ രാഷ്ട്രീയം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായ യൂത്ത്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണം. ഇതാണ്‌ രാഹുലിന്റെ ഇന്ത്യന്‍ ദൗത്യം.ഇന്ത്യയിലെ ഏറ്റവും ഹീനനായ രാഷ്ട്രീയക്കാരന്‍ ബാല്‍ താക്കറെയെ ഈയിടെ രാഹുല്‍ഗാന്ധി നേരിട്ടത്‌ ഇന്ത്യന്‍ യുവത്വത്തിന്റെ ഒരു വിജയം തന്നെയാണ്‌. ഇങ്ങനെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേരിടേണ്ട കുറേ പ്രാദേശികപ്പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളുണ്ട്‌ ഇന്ത്യയില്‍. മായാവതി, മുലായം സിംഗ്‌, ലാലു പ്രസാദ്‌ യാദവ്‌, റാം വിലാസ്‌ പാസ്വാന്‍, ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഒറീസ്സയിലെയും ജാതി നേതാക്കളായ സോഷ്യലിസ്റ്റ്‌ ദളപതികള്‍, എന്തിന്‌ കരുണാനിധിപോലും ഇക്കൂട്ടത്തില്‍ പെടുന്നു. പ്രാദേശികപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പഴയ നാട്ടുരാജാക്കന്മാരെപ്പോലെയാണിപ്പോള്‍ പെരുമാറുന്നത്‌. ഇവരുടെ സങ്കല്‍പത്തിലെ നാട്ടുരാജ്യങ്ങളാണ്‌ പുതിയ സംസ്ഥാനവാദങ്ങള്‍. ബാല്‍ താക്കറെയെ നോക്കൂ. അദ്ദേഹത്തിന്‌ മഹാരാഷ്ട്ര അദ്ദേഹം ഭരിക്കുന്ന ഒരു രാജ്യമായി മാറണം. മുംബൈ അതിന്റെ തലസ്ഥാനമായിരിക്കണം. 

                                                                 തന്റെ രാജ്യമായ മറാത്ത എന്റെ കാലശേഷം മകനും അനന്തരവനും ഭാഗിച്ചുകൊടുക്കണം. മകനും അനന്തരവനും മറാത്തയിലെ രണ്ടു സേനകളുടെ നായകന്മാരാണിപ്പോള്‍. ശിവാജി എന്ന ചരിത്രനായകനുചുറ്റും കെട്ടിപ്പടുത്ത പ്രാകൃതമായ വിശ്വാസങ്ങളുടെ കുതിരപ്പുറത്ത്‌ മറാത്ത വാദത്തിന്റെ ഭ്രാന്തുപിടിച്ചോടുകയാണ്‌ താക്കറെയുടെ മകനും അനന്തരവനും. കരുണാനിധിയുടെ കാര്യമോ? മുഖ്യമന്ത്രിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ ആണ്‌ ഡെപ്യൂട്ടി ചീഫ്‌ മിനിസ്റ്റര്‍. ഇതിന്റെ അര്‍ത്ഥം കരുണാനിധിയ്ക്കുശേഷം സ്റ്റാലിന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എന്നാണ്‌. കരുണാനിധിയുടെ മകളും മൂത്തമകനും ബന്ധുക്കളും പാര്‍ലമെന്റില്‍. മായാവതി ഉത്തര്‍പ്രദേശിലെ രാജ്ഞി. ജീവിച്ചിരിക്കുന്ന കാലത്തുതന്നെ നാടുനീളെ പ്രതിമയുണ്ടാക്കിവച്ചവരാണ്‌ മായാവതിയും താക്കറെയും കരുണാനിധിയും.ഉത്തര്‍പ്രദേശില്‍ ഇനിയും നാല്‌ സംസ്ഥാനങ്ങളാണ്‌ മായാവതി ആവശ്യപ്പെടുന്നത്‌. തമിഴ്‌നാട്ടിലെ പാട്ടാളിമക്കള്‍ കച്ചിയും വേറെ ചില രാഷ്ട്രീയ കക്ഷികളും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ മനസ്സിലുമുണ്ട്‌ പുതിയ സംസ്ഥാന മോഹങ്ങള്‍. കേരളത്തില്‍ നിന്നുപോലും ഒരു മലബാര്‍ സംസ്ഥാനവാദം ഉയര്‍ന്നുകൂടെന്നില്ല. 

                                                                      ഇന്ത്യയിലെ പ്രാദേശികവാദങ്ങളോടും മാതൃഭാഷാഭിമാനത്തോടും മതങ്ങളോടും ഹിന്ദുമതത്തിലെ ജാതികളോടുമൊക്കെ യുദ്ധം പ്രഖ്യാപിക്കാന്‍ സമയമായി. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിന്‌ തയ്യാറാവുകയില്ല. ജാതികളും മതങ്ങളും അവരുടെ വോട്ടു ബാങ്കുകളാണ്‌. പ്രാദേശികപ്പാര്‍ട്ടികള്‍ മുഴുക്കെയും ഹിന്ദുമതത്തിലെ ജാതികളുടെ ബലത്തിലാണ്‌ പടുത്തുയര്‍ത്തിയിരിക്കുന്നത്‌. ഒരു പരിധിയോളം മതേതര ജനാധിപത്യ ദേശീയപ്പാര്‍ട്ടികളെയും ഹിന്ദുമതത്തിലെ ജാതികള്‍ സ്വാധീനിക്കുന്നുണ്ട്‌. വോട്ടു ബാങ്ക്‌ രാഷ്ട്രീയത്തെയും ജാതി രാഷ്ട്രീയത്തെയും നശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ്‌ കോണ്‍ഗ്രസ്‌ ഇന്ന്‌ ഇന്ത്യയ്ക്കുവേണ്ടി ഏറ്റെടുക്കേണ്ടത്‌. തല്‍ക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഈ ഉത്തരവാദിത്തം യൂത്ത്‌ കോണ്‍ഗ്രസിനെ ഏല്‍പിക്കുകയാണ്‌ വേണ്ടത്‌. യുവത്വത്തിന്റെ സാഹസികതകൊണ്ടും കുമിഞ്ഞുയരുന്ന നന്മയുടെ സ്വപ്നങ്ങള്‍കൊണ്ടും മാത്രമേ ഇതിനെ നേരിടാനാവുകയുള്ളൂ. സമൂലമായ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസിനെ അഴിച്ചുവിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തയ്യാറാവണം. അല്ലെങ്കില്‍ ഇന്ത്യയിലെ മതങ്ങളുടെയും ഹിന്ദുമതത്തിലെ ജാതികളുടെയും പ്രാകൃത ചിന്തയ്ക്ക്‌ എഴുതിച്ചേര്‍ത്ത അടിക്കുറിപ്പുകളാവും ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലൂടെയും അധികാര രാഷ്ട്രീയം കൈയാളാന്‍ ഓടിക്കൂടിയ നേതാക്കന്മാര്‍ക്ക്‌ ജനാധിപത്യഭരണസമ്പ്രദായം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.  

                             ജനാധിപത്യം ഇന്ത്യയിലുണ്ടായതല്ല എന്നും അതൊരു ഇറക്കുമതിച്ചരക്കാണെന്നുമൊക്കെ ഈ നേതാക്കന്മാര്‍ക്ക്‌ തോന്നുന്നുണ്ടാവണം. ഈ ഇറക്കുമതിച്ചരക്ക്‌ എങ്ങോട്ടേക്കെങ്കിലും എന്നെന്നേക്കുമായി കയറ്റി അയക്കാനും ഇവര്‍ കൊതിക്കുന്നുണ്ടാവണം. ഇന്ത്യന്‍ ഭരണഘടനയും ആ ഭരണഘടനയുടെ സത്തയായ മതേതരത്വവും ഫെഡറലിസവും ജനാധിപത്യസങ്കല്‍പങ്ങളും അംഗീകരിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും ഭരണം കയ്യാളാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള നമ്മുടെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഇപ്പോഴത്തെയും ലക്ഷ്യ പ്രഖ്യാപനം സോഷ്യലിസമാണ്‌. സോഷ്യലിസത്തിന്റെ ബ്രാന്റുകള്‍ മാറുന്നുവെന്നേയുള്ളൂ. ഈ ബ്രാന്റുകള്‍ പ്രയോഗിക്കുന്ന ചതി ജനങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കുന്നുണ്ട്‌.
ദാരിദ്ര്യവും തൊട്ടുകൂടായ്മയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമൊക്കെത്തന്നെയാണ്‌ ഇന്നും ഇന്ത്യയുടെ പ്രശ്നം. എന്നാല്‍ ഇന്ത്യയില്‍ ഇന്ന്‌ പാര്‍ലമെന്റിലിരിക്കുന്നവരില്‍ വലിയൊരു ശതമാനവും കോടീശ്വരന്മാരും സമ്പന്നന്മാരുമാണ്‌. സമ്പന്നന്മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും ദരിദ്രന്മാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും ഇല്ലാതാവണം. പതിതവര്‍ഗത്തിന്റെ അവസ്ഥമാറ്റിയെടുക്കാന്‍ പ്രാപ്തനായ, മനുഷ്യസ്നേഹിയായ ഒരു നേതാവാണ്‌ ഇന്ന്‌ ഇന്ത്യയ്ക്കാവശ്യം. ഇന്ത്യയിലെ ദരിദ്ര ജനലക്ഷങ്ങള്‍ ഇങ്ങനെയൊരു നേതാവിനെയാണ്‌ രാഹുല്‍ ഗാന്ധിയില്‍ കാണുന്നത്‌. ഈ ജനലക്ഷങ്ങള്‍ക്ക്‌ പാര്‍ലമെന്റിലും സമൂഹത്തിലും നാവും, ജീവിതത്തില്‍ ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും സാമൂഹ്യമായ അന്തസ്സും ഉണ്ടാക്കിക്കൊടുക്കുകയെന്ന രാഷ്ട്ര നിര്‍മ്മാണപരമായ ജോലിയാണ്‌ രാഹുല്‍ഗാന്ധി ഏറ്റെടുക്കേണ്ടത്‌.




അഭിപ്രായങ്ങള്‍

  1. "തന്റെ രാജ്യമായ മറാത്ത എന്റെ കാലശേഷം മകനും അനന്തരവനും ഭാഗിച്ചുകൊടുക്കണം. മകനും അനന്തരവനും മറാത്തയിലെ രണ്ടു സേനകളുടെ നായകന്മാരാണിപ്പോള്‍. ശിവാജി എന്ന ചരിത്രനായകനുചുറ്റും കെട്ടിപ്പടുത്ത പ്രാകൃതമായ വിശ്വാസങ്ങളുടെ കുതിരപ്പുറത്ത്‌ മറാത്ത വാദത്തിന്റെ ഭ്രാന്തുപിടിച്ചോടുകയാണ്‌ താക്കറെയുടെ മകനും അനന്തരവനും. കരുണാനിധിയുടെ കാര്യമോ? മുഖ്യമന്ത്രിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ ആണ്‌ ഡെപ്യൂട്ടി ചീഫ്‌ മിനിസ്റ്റര്‍. ഇതിന്റെ അര്‍ത്ഥം കരുണാനിധിയ്ക്കുശേഷം സ്റ്റാലിന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എന്നാണ്‌"


    congressinte kaaryam koodi para chettaaaa !!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം