ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാരതം ചുവക്കുന്നുവോ? P.V HARI

ഇന്ത്യയുടെ ചുവപ്പ്‌ ഇടനാഴികളില്‍ വെടിയൊച്ചകള്‍. ഒഴുകുന്നത്‌ രക്തം. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്തവസ്ഥ. ചുവപ്പ്‌ ഇടനാഴികള്‍ എന്നു പറയുന്നത്‌ മാവോയിസ്റ്റ്‌ കേന്ദ്രങ്ങളെയാണ്‌. 
                                                                അഫ്ഗാനിസ്ഥാനിലെ താലിബാനെപോലെ ഭരണാധികാരം കൈക്കലാക്കാനുളള മാവോയിസ്റ്റുകള്‍ അഥവ നക്സലൈറ്റുകളുടെ നീക്കം ശക്തിപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെയാണ്‌ 2006 മുതല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി ഇതിനെ കാണുന്നതും. 2050-60 ല്‍ ഇന്ത്യയില്‍ സ്വന്തം രാഷ്ട്രം സ്ഥാപിക്കാനാണ്‌ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്‌. ആ ലക്ഷ്യപ്രാപ്തിയിലേക്കുളള പ്രയാണമാണ്‌ അവരുടേത്‌. അതിനുവേണ്ടി ഉന്മുലന സിദ്ധാന്തം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്നു. ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുന്നു. ചുവപ്പ്‌ വിപത്ത്‌ ആയിട്ടാണ്‌ മാവോയിസ്റ്റുകളെ കണ്ടിരുന്നത്‌. എന്നാല്‍ ആ ചുവപ്പ്‌ വിപത്ത്‌ ഇന്നിപ്പോള്‍ ചുവപ്പ്‌ താലിബാനായി. അഫ്ഗാനില്‍ താലിബാന്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക്‌ സമമായ സാഹചര്യം.
തൊണ്ണൂറുകളില്‍ നാല്‌ സംസ്ഥാനങ്ങളിലായി പതിനഞ്ചിടങ്ങളിലായിരുന്നു മാവോയിസ്റ്റ്‌ ആക്രമണ ഭീഷണി ഉണ്ടായിരുന്നത്‌. എന്നാല്‍ 2009 ഒക്ടോബറിലെ കണക്കനുസരിച്ച്‌ 29 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇരുപതിലും ഈ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഏകദേശം 40 ശതമാനത്തിലും ഇവര്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. 
                                92,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ചുവപ്പ്‌ ഇടനാഴി എന്നറിയപ്പെടുന്ന പ്രദേശങ്ങളിലാണ്‌ ഇവരുടെ മുഖ്യ കേന്ദ്രീകരണം. കല്‍ക്കരി ഖാനികളിലും ഗിരിവര്‍ഗ്ഗ മേഖലകളിലുമാണ്‌ ഇതില്‍ പ്രമുഖവും. പശ്ചിമ ബംഗാള്‍, ഛത്തിസ്ഘട്ട്‌, ഒറീസ,ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്രാ, മദ്ധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌, ബീഹാര്‍, ഉത്തരപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ മാവോയിസ്റ്റ്‌ സ്വാധീന വലയത്തില്‍. അതായത്‌ ഇന്ത്യയുടെ മധ്യ-തെക്കന്‍ ഭാഗങ്ങള്‍ ഏറെക്കറെ ഇടതുതീവ്രവാദത്തിന്റെ പിടിയില്‍.
602 ഇന്ത്യന്‍ ജില്ലകളില്‍ 223 എണ്ണത്തിലെ 2,000 പൊലീസ്‌ സ്റ്റേഷനുകള്‍ മാവോയിസ്റ്റ്‌ അക്രമബാധിതമാണ്‌. ബി.ബി.സി കണക്കുപ്രകാരം 20 വര്‍ഷത്തിനിടയില്‍ നക്സലൈറ്റ്‌ ആക്രമണത്തിലെ മരണ സംഖ്യ 6,000. ഒളിയാക്രമണങ്ങളില്‍ 2005 ല്‍ മരിച്ചവര്‍ 892 (ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്‌). 2006 ല്‍ 749 (ഏഷ്യന്‍ മനുഷ്യാവകാശ കേന്ദ്രത്തിന്റെ കണക്ക്‌). 2005ല്‍ 1594 ഒളിയാക്രമണങ്ങള്‍ നടന്നു. ഒളിയാക്രമണം മൂലം ഛത്തിസ്ഘട്ടില്‍ 2006 ല്‍ ജീവിതം താറുമാറാക്കപ്പെട്ടവര്‍ 43,740 ആണെന്ന്‌ ഏഷ്യന്‍ മനുഷ്യാവകാശ കേന്ദ്രം പറയുന്നു. 
                                             ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിങ്ങി(റോ)ന്റെ കണക്കനുസരിച്ച്‌ സായുധ പരിശീലനം നേടിയ, ആശയപരമായി സജ്ജരായ 20,000 നക്സലൈറ്റുകള്‍ രാജ്യത്തുണ്ട്‌. അരലക്ഷത്തോളം വരുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ പുറമെയാണിത്‌. അനുഭാവികളായി ലക്ഷങ്ങള്‍ വേറെയും. വ്യവസായികളും ഭരണകൂടവും ഭൂപ്രഭുക്കളും ചേര്‍ന്ന്‌ ഇന്ത്യന്‍ സമൂഹത്തെ ചൂഷണം ചെയ്യുന്നു എന്ന്‌ വിശ്വസിക്കുന്നവരാണിവര്‍. ഇന്ത്യന്‍ വിപ്ലവത്തിന്റെ മുഖ്യകടമ രാഷ്ട്രീയാധികാരം പിടിക്കലാണ്‌. ഈ ലക്ഷ്യം നേടാന്‍ ഇന്ത്യന്‍ ജനത പീപ്പിള്‍സ്‌ ആര്‍മിയുടെ കീഴില്‍ അണിചേരേണ്ടതുണ്ട്‌. പ്രതിവിപ്ലവ ഇന്ത്യാ രാജ്യത്തിന്റെ സായുധ സേനകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്‌. പകരം ആ സ്ഥാനത്ത്‌ തങ്ങളുടെ സ്വന്തം രാജ്യം-പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ സ്റ്റേറ്റ്‌ (ജനകീയ ജനാധിപത്യ രാഷ്ട്രം)-സ്ഥാപിക്കേണ്ടതുണ്ട്‌. (ഇന്ത്യന്‍ വിപ്ലവത്തിന്റെ അടവുകളും തന്ത്രങ്ങളും എന്ന സി.പി.ഐ (മാവോയിസ്റ്റ്‌) രേഖയില്‍ നിന്നും.)നക്സല്‍ബാരിയിലെ വസന്തത്തിന്റെ ഇടിമുഴക്ക(ചൈനീസ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിശേഷണം)ത്തിനുശേഷം രൂപമെടുത്ത കമ്യൂണിസ്റ്റു വിപ്ലവകാരികളുടെ അഖിലേന്ത്യാ ഏകോപനസമിതി പിന്നീട്‌ സി.പി.എമ്മുമായുളള ബന്ധം വിച്ഛേദിക്കുകയും കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌)ക്ക്‌ 1969ല്‍ ജന്മം നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തിനുളളില്‍ തന്നെ മൂപ്പതോളം ഗ്രുപ്പുകളായി ആ സംഘടന വേര്‍തിരിഞ്ഞു. ഈ ഗ്രൂപ്പുകളിലെല്ലാമായി 30,000ത്തോളം അംഗങ്ങളായിരുന്നു. 

                                                             1967 മെയില്‍ പശ്ചിമ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തില്‍ തുടങ്ങിയ കര്‍ഷക മുന്നേറ്റത്തിന്റെ ഇന്നത്തെ പരിണിത രൂപമാണ്‌ ചുവപ്പ്‌ താലിബാന്‍. ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പുതിയ ഈ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നത്‌ സി.പി.ഐ (മാവോയിസ്റ്റ്‌)യും. 2004ല്‍ താലിബാന്‍ ഗ്രൂപ്പുകള്‍ പുനരേഖീകരിച്ചെങ്കില്‍, അതേ വര്‍ഷം സെപ്റ്റംബര്‍ 21 നാണ്‌ മാവോയിസ്റ്റ്‌ സംഘടനകളായ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ സെന്റര്‍ ഓഫ്‌ ഇന്ത്യയും സി.പി.ഐ(മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌)യും ലയിച്ച്‌ ചേര്‍ന്ന്‌ സി.പി.ഐ (മാവോയിസ്റ്റ്‌) പിറവിയെടുത്തതും. സി.പി.ഐ (മാവോയിസ്റ്റ്‌)യുടെ സായുധ വിഭാഗമാണ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ഗറില്ല ആര്‍മി. രാഷ്ട്രീയാധികാരം പിടിക്കാന്‍ തൊഴിലാളി വര്‍ഗത്തിനു മൂന്നു മാന്ത്രിക ആയുധങ്ങള്‍ ഉണ്ടെന്നാണ്‌ മാവോ പറഞ്ഞത്‌. ഒന്ന്‌, പാര്‍ട്ടി. സേനയാണ്‌ രണ്ടാമത്തേത്‌. ഐക്യമുന്നണി മൂന്നാമത്തേതും. മാവോ വിഭാവനം ചെയ്തതുപോലുളള പാര്‍ട്ടിയാണ്‌ സി.പി.ഐ (മാവോയിസ്റ്റ്‌). പീപ്പിള്‍സ്‌ ലിബറേഷന്‍ ഗറില്ലാ ആര്‍മി സേനയും. വിവിധ രൂപങ്ങളിലുളള ഐക്യമുന്നണി ശൃംഖലയും പാര്‍ട്ടിക്കുണ്ട്‌.
                                                ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്മണ റാവു, കിഷന്‍ജി എന്നുവിളിക്കുന്ന മല്ലോജുല കോടേശ്വര റാവു, സോനു, ഭൂപതി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മല്ലോജുല വേണുഗോപാല്‍, നിര്‍ദോയി എന്ന്‌ വിളിക്കുന്ന പ്രശാന്ത്‌ ബോസ്‌, നമ്പല കേശവ റാവു, കടകം സുദര്‍ശനന്‍, ആസാദ്‌ എന്ന്‌ വിളിക്കുന്നു ചെര്‍കുറി രാജ്കുമാര്‍, മല്ലരാജി റെഢി, മിര്‍സിര്‍ ബര്‍സ തുടങ്ങയിവര്‍ ഉള്‍പ്പെട്ട പോളിറ്റ്‌ ബ്യൂറോയാണ്‌ സംഘടനയെ നിയന്ത്രിക്കുന്നത്‌. 24 അംഗ കേന്ദ്രകമ്മിറ്റിയും സംസ്ഥാന സമിതികളും ചേര്‍ന്നതാണ്‌ പാര്‍ട്ടി സംഘടനയുടെ മേല്‍ത്തട്ട്‌. കേന്ദ്ര സൈനിക കമ്മീഷന്‍ നിയന്ത്രിക്കുന്ന പീപ്പിള്‍സ്‌ ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക്‌ മൂന്നു ഘടകങ്ങളാണ്‌-മുഖ്യ സേന, ഉപസേന, അടിസ്ഥാന സേന. ഇ.കെ റൈഫിള്‍സ്‌, റോക്കറ്റുകള്‍ തുടങ്ങിയ സംഹാരായുധങ്ങള്‍ കൈവശമുളള സുസജ്ജമായ വിഭാഗമാണ്‌ മുഖ്യസേന. വലിയ ആക്രമണങ്ങള്‍ക്ക്‌ ഈ വിഭാഗത്തെയാണ്‌ വിനിയോഗിക്കുക. പ്രാദേശിക ഗറില്ലകളാണ്‌ ഉപസേന. ഒളിയുദ്ധ പ്രവിണ്യം ഇവര്‍ക്കുണ്ട്‌. വാള്‍, കത്തി, കോടലി, ഇരുമ്പ്‌ കമ്പി തുടങ്ങിയ നാടന്‍ ആയുധങ്ങളുമായി പ്രാദേശിക ആക്രമണമാണ്‌ അടിസ്ഥാന സേനയുടെ ജോലി. പ്രതിവര്‍ഷം 60 കോടിയാണ്‌ ആയുധത്തിനായി ചിലവിടുന്നത്‌. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, കൊളള, ഗ്രാമങ്ങളിലെ നിര്‍ബന്ധിത നികുതിപിരിവ്‌ എന്നിവയാണ്‌ മുഖ്യ ധനാഗമന മാര്‍ഗ്ഗം.
                                                                        ചില പ്രദേശിക പാര്‍ട്ടികള്‍, ദളിത്‌, പിന്നോക്ക സംഘടനകള്‍, മനുഷ്യാവകാശ വേദികള്‍, ബുദ്ധിജീവികള്‍, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയവര്‍ എന്നിങ്ങനെ പോകുന്നു ഐക്യമുന്നണിയുടെ കണ്ണികള്‍. ചില മാധ്യമങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ട്‌. മാവോയിസ്റ്റുകള്‍ക്കും അവരുടെ അനുഭാവ സംഘടനകള്‍ക്കും എതിരെയുളള സര്‍ക്കാര്‍ നീക്കങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം മാധ്യമങ്ങളും ബുദ്ധിജീവികളും പലപ്പോഴും മനഷ്യാവകാശ ലംഘന മുറവിളി ഉയര്‍ത്തും.
മാവോയിസ്റ്റുകള്‍ക്ക്‌ വിദേശശക്തികള്‍ പിന്തുണ നല്‍കുന്നതായി ഗവണ്‍മെന്റിനു വിവരമുണ്ട്‌. ശ്രീലങ്കന്‍ തമിഴ്‌ പുലികളായ എല്‍.ടി.ടി.ഇയാണ്‌ ഇതില്‍ പ്രബലം. എല്‍.ടി.ടി.ഇ-മാവോയിസ്റ്റ്‌ സംഗമം പതിവായി. സംയുക്ത പരിശീലന ക്യാമ്പുകള്‍ നടക്കുന്നുണ്ട്‌. ഗറില്ല യുദ്ധതന്ത്രങ്ങള്‍ മാവോയിസ്റ്റുകളെ പഠിപ്പിക്കുന്നതും തമിഴ്‌ പുലികളാണ്‌. ആയുധസഹായം ലഭിക്കുന്നത്‌ നേപ്പാളില്‍ നിന്നും. ആയുധം നല്‍കുന്നതില്‍ ചൈനക്കുളള പങ്കും സംശയിക്കപ്പെടുന്നു. ആയുധ കളളക്കടത്ത്‌ ചൈനയില്‍ വന്‍ വ്യവസായമായി വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ്‌ ഈ സംശയം ബലപ്പെടുന്നത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം അടുത്തിടെ പറഞ്ഞത്‌, മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങള്‍ക്ക്‌ പുറമേ നേപ്പാളില്‍നിന്നും നക്സലൈറ്റുകള്‍ ആയുധം സംഭരിക്കുന്നു എന്നാണ്‌. 


                                         നാലുദശകം നീണ്ട ഒളിയുദ്ധത്തിനെതിരെ സംഘടിതവും ശക്തവുമായ പ്രത്യാക്രമണം ഇന്ത്യ തുടങ്ങിയത്‌ അടുത്തിടെയാണ്‌. പശ്ചിമ ബംഗാളിലെ ലാല്‍ഗഡില്‍ തുറന്ന ഏറ്റുമുട്ടലിനു മാവോയിസ്റ്റുകള്‍ മുതിര്‍ന്നപ്പോഴാണ്‌ 2009 ജൂണ്‍ 23ന്‌ സി.പി.ഐ (മാവോയിസ്റ്റ്‌)യെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്‌. മാവോയിസ്റ്റുകളെ ചര്‍ച്ചയുടെ പാതയിലേക്ക്‌ കൊണ്ടുവരാനുളള ശ്രമങ്ങള്‍ പരാജയപ്പെടുകയും ഭരണ സംവിധാനത്തെ തന്നെ അവര്‍ വെല്ലുവിളിക്കാന്‍ തുടങ്ങുകയും ചെയ്തതിനെ തുടര്‍ന്ന്‌ 2009 നവംബര്‍ 11നാണ്‌ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്‌ കേന്ദ്രം തുടക്കം കുറിച്ചത്‌. ഈ ഓപ്പറേഷന്‍ നീക്കം പ്രധാനമായു ലക്ഷ്യമിട്ടിരിക്കന്നത്‌ ഛത്തിസ്ഘട്ടിലെയും ആന്ധ്രാപ്രദേശിലെയും നക്സല്‍ ശക്തികേന്ദ്രങ്ങളിലാണ്‌. രണ്ടുവര്‍ഷം നീളുന്ന ഓപ്പറേഷന്‌ ഒരുലക്ഷം അര്‍ദ്ധസൈനികരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ഇതിനായി തീവ്രവാദ ഭീഷണി നേരിടുന്ന കാശ്മില്‍ നിന്നുംപോലും അര്‍ദ്ധ സൈനികരെ പിന്‍വലിച്ചിട്ടുണ്ട്‌.


                                                                                                         2010 ഫെബ്രുവരി 17ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചര്യക്ക്‌ ഒരു കത്തയച്ചു. മാവോയിസ്റ്റ്‌ വെല്ലുവിളിയെ ഗൗരവമായി കാണണമെന്നും കാര്യങ്ങള്‍ വഷളാകുന്ന സ്ഥിതിയാണുളളതെന്നുമായിരുന്നു കത്തിന്റെ ഉളളടക്കം. കേന്ദ്രത്തിന്റെ ഈ മുന്നറിയിപ്പു അവഗണിക്കപ്പെട്ടു എന്നുമാത്രമല്ല, ഈ കത്തിന്റെ പേരില്‍ ചിദംബരത്തെ പരസ്യമായി ആക്ഷേപിക്കാനും ഭട്ടാചാര്യ മടിച്ചില്ല. പക്ഷെ സംഭവിച്ചതാകട്ടെ ഏറെ താമസിയാതെ വെസ്റ്റ്‌ മിഡിനാപ്പൂരില്‍ രണ്ടു ഡസനോളം പൊലീസുകാരെ മാവോയിസ്റ്റുകള്‍ കൊലചെയ്തു. ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിനു നക്സലൈറ്റുകളോടുളള അനുഭാവം മാത്രമല്ല കേന്ദ്രമുന്നറിയിപ്പുകള്‍ അവഗണിക്കാനുളള കാരണം. പൊലീസിന്റെ നിഷ്ക്രിയത്വവും പ്രശ്നമാണ്‌. പൊലീസിനു ഭരണ നേതൃത്വത്തെ വിശ്വാസമില്ല. കഴിഞ്ഞ മൂന്നു ദശകമായി നിഷ്പക്ഷമായ ഒരു പൊലീസ്‌ ഭരണം ഇവിടെയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ദാസന്മാരാവാന്‍ വിധിക്കപ്പെട്ടവരാണ്‌ പൊലീസുകാര്‍. ബ്രാഞ്ച്‌ സെക്രട്ടറിക്കു മുന്നില്‍ തലകുമ്പിട്ട്‌ നില്‍ക്കേണ്ട ഗതികേടാണ്‌ പൊലീസ്‌ ഓഫീസര്‍മാര്‍ക്ക്‌. മോശമായ പെരുമാറ്റമാണ്‌ അവരോട്‌. പരാതി പറഞ്ഞാല്‍ കുഴഞ്ഞതുതന്നെ. നിഷ്ക്രിയത്വമാണ്‌ പൊലീസിന്റെ മുഖമുദ്ര. 1970കളില്‍ നക്സലൈറ്റുകളെ ഉന്മൂലനം ചെയ്ത സംസ്ഥാനമാണ്‌ പശ്ചിമബംഗാള്‍. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയായിരുന്നു അന്ന്‌ മുഖ്യമന്ത്രി.അത്തരമൊരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ അഴിഞ്ഞാടുന്നത്‌. സി.പി.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയാണ്‌ ബംഗാളില്‍ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്‌. സി.പി.എം കേഡര്‍മാരാണ്‌ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളതും. ഇതേപറ്റി മുറവിളിക്കൂട്ടുന്നതല്ലാതെ ആക്രമണങ്ങളെ ചെറുക്കാന്‍ ഫലപ്രദമായ ഒരു നടപടിയും പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാര്‍ കൈക്കൊളളുന്നില്ല. 
                                                    നക്സലൈറ്റുകളെ നേരിടുന്നതില്‍ വിജയം കണ്ട മറ്റൊരു സംസ്ഥാനം ആന്ധ്രാപ്രദേശാണ്‌. വൈ.എസ്‌.രാജശേഖര റെഢി ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ മാവോയിസ്റ്റുകളെ ഫലപ്രദമായി അമര്‍ച്ച ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. തെലുങ്കാന പ്രക്ഷോഭത്തിന്റെ മറവില്‍ മാവോയിസ്റ്റുകള്‍ പലയിടങ്ങളിലും ശക്തമായ പുനരേകീകരണം നടത്തിവരികയാണ്‌. ഗ്രേ ഹൗണ്ട്‌ കമാന്‍ണ്ടോ സേന രൂപീകരിച്ചാണ്‌ ആന്ധ്ര നക്സലൈറ്റ്‌ വേട്ട ശക്തിപ്പെടുത്തിയത്‌. ഇപ്പോള്‍ ഛത്തിസ്ഘട്ടും ഒറീസയും ഗ്രേ ഹൗണ്ട്‌ സേന രൂപീകരിച്ചിട്ടുണ്ട്‌. ആന്ധ്രാ മാതൃക പിന്തുടരാനാണ്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ സംസ്ഥാന മുഖ്യമന്ത്രിമാരോട്‌ നിര്‍ദ്ദേശിച്ചത്‌. 
                                                                                   എന്നാല്‍ പശ്ചിമബംഗാള്‍ ഈ നിര്‍ദ്ദേശം ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍ സ്ഥിതി കൈവിട്ടുപോകുന്നുവെന്നു കണ്ടപ്പോള്‍ കമാന്‍ണ്ടോ സേനക്ക്‌ രൂപംനല്‍കിയതാണ്‌. മാവോയിസ്റ്റുകളോടുളള പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ മൃദു സമീപനം വ്യക്തമാക്കാന്‍ ഉദാഹരണങ്ങള്‍ ഏറെയുണ്ട്‌. കിഷന്‍ജി പലവര്‍ഷങ്ങള്‍ കൊല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്‌. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ പൊലീസിനെ ഒരിക്കലും അനുവദിച്ചിരുന്നില്ല. മാവോയിസ്റ്റ്‌ വെല്ലുവിളി നേരിടുന്ന മറ്റു സംസ്ഥാനങ്ങള്‍ നക്സലൈറ്റുകളെയും അവരുടെ സുഹൃത്‌ സംഘടനകളെയും നിരോധിച്ചപ്പോള്‍ പശ്ചിമബംഗാള്‍ അതിനു വിസമ്മതിച്ചു. ഒടുവില്‍ കേന്ദ്രം നിരോധനം ഏര്‍പ്പെട്ടുത്തിയശേഷമാണ്‌ മനസില്ലാമനസോടെ ബംഗാള്‍ അതിനു തയ്യാറായത്‌. പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുളള ആക്രമണം വര്‍ദ്ധിച്ചപ്പോള്‍, കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ എണ്ണം പെരുകിയപ്പോള്‍ സ്വന്തം കമാന്‍ണ്ടോ സേന രൂപീകരിക്കാന്‍ കഴിഞ്ഞമാസം ബംഗാള്‍ തീരുമാനിച്ചു. രണ്ടുദശകം മുമ്പ്‌, 1989ല്‍ ആന്ധ്ര സ്വന്തം സേനക്ക്‌ രൂപംകൊടുത്തു എന്നത്‌ ശ്രദ്ധേയമാണ്‌.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം