ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിട്ടിപ്പോയ് സി.പി.എമ്മിന് ഒരു ലോക മാതൃക :പി.വി ഹരി

 

Image'എന്റെ എല്ലാ വിഷമവേളകളിലും നിര്‍ണായകമായ നിമിഷങ്ങളിലും അവന്‍ (യേശുക്രിസ്തു) എന്റെ കൂടെ ഉണ്ടായിരുന്നു. അതിനാല്‍ എനിക്ക് സംശയലേശമന്യേ പറയാന്‍ കഴിയും ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന്.
സാമ്രാജ്യത്വവിരുദ്ധനായ ക്രിസ്തു പ്രക്ഷോഭം കൂട്ടുകയും പൊരുതുകയും ചെയ്ത ഒരാളായിരുന്നു. അവന്‍ റോമാസാമ്രാജ്യവുമായി ഏറ്റുമുട്ടി... ക്രിസ്തു മുതലാളിയാണെന്നും മുതലാളിത്തത്തിന്റെ ഭാഗത്താണെന്നും ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? ഒരിക്കലുമില്ല. യൂദാസാണ് മുതലാളി, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു മുപ്പതുവെള്ളിക്കാശു വാങ്ങിയവന്‍. ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു. മതത്തിന്റെ അധികാരശ്രേണികളോട് ക്രിസ്തു കലഹിക്കുകയും ഏറ്റുമുട്ടുകയും ചെയ്തു. ക്രിസ്തു തന്റെ കാലത്തെ സാമ്പത്തികക്കോയ്മകളെ നേരിടുകയും എതിര്‍ക്കുകയും ചെയ്തു. തന്റെ മാനവീയ ദര്‍ശനത്തെയും സ്‌നേഹസങ്കല്പങ്ങളെയും സംരക്ഷിക്കാന്‍വേണ്ടി ക്രിസ്തു തനിക്ക് രക്തസാക്ഷിത്വം തെരഞ്ഞെടുത്തു.
 
ക്രിസ്തു മാറ്റത്തെ പരിപോഷിപ്പിച്ചു... അവന്‍, ആ ക്രിസ്തുവാകുന്നു നമ്മുടെ യേശുക്രിസ്തു.'വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റേതാണ് ഈ വാക്കുകള്‍. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്ന ഷാവേസ് തനിക്ക് ക്രിസ്തു ആരാണെന്നു വിശദീകരിക്കുകയാണ് ഈ വാക്കുകളിലൂടെ എന്ന് നമുക്ക് വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യാം.സാമ്രാജ്യത്വത്തോടും മതത്തോടും പൊരുതി സ്വന്തം മരണം തെരഞ്ഞെടുത്തതിലൂടെയും രക്തസാക്ഷിത്വം കൈവരിച്ചതിലൂടെയുമാണ് ക്രിസ്തു 'എന്റെയും നിങ്ങളുടെയും യേശുക്രിസ്തു'വായതെന്നാണ് ഹ്യൂഗോ ഷാവേസ് തന്നോടുതന്നെയും തന്റെ നാട്ടുകാരായ വെനിസ്വേലക്കാരോടും പറയുന്നത്. സാമ്രാജ്യത്വത്തോടും (റോമാസാമ്രാജ്യം) മതത്തോടും (ജൂതമതം) ഏറ്റുമുട്ടിയതുകൊണ്ടാണ് യേശുക്രിസ്തുവിനു രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത്. യേശുക്രിസ്തു സാമ്രാജ്യത്വത്തിനെതിരെയുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ഷാവേസിന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം.
 
ഹ്യൂഗോ ഷാവേസ് യേശുക്രിസ്തുവില്‍നിന്ന് തനിക്കാവശ്യമുള്ള യേശുക്രിസ്തുവിനെ വേര്‍തിരിച്ചെടുക്കുകയാണ്. വെനിസ്വേലയിലെ ഭരണാധികാരിയെന്ന നിലയില്‍ തനിക്കാവശ്യമുള്ള രാഷ്ട്രീയക്കാരനായ ഒരു യേശുക്രിസ്തുവിനെ ഭാവന ചെയ്‌തെടുക്കുകയാണ്. സൈന്യത്തെയും വെനിസ്വേലയിലെ ദരിദ്രരായ സ്പാനിഷ്- ആഫ്രിക്കന്‍ അടിസ്ഥാന ജനവിഭാഗങ്ങളെയുമുപയോഗിച്ചുകൊണ്ട് ഹ്യൂഗോ ഷാവേസ് ജന്മം നല്കിയ ബൊളിവാറിയന്‍ ഭരണകൂട സിദ്ധാന്തത്തിലേക്കാണ് അദ്ദേഹം യേശുക്രിസ്തുവിനെ രാഷ്ട്രീയമായി ആവാഹിക്കുന്നത്. യേശുക്രിസ്തുവിനെയും സൈമണ്‍ ബൊളിവാറിനെയും ഷാവേസ് ഒരു ഞെട്ടിലെ ഇരുപൂക്കളായി കാണുകയാണ്. ക്രിസ്തുവിനെയും ബൊളിവാറിനെയും സ്പാനിഷ്-ആഫ്രിക്കന്‍ അസ്പൃശ്യതയെയും സൈന്യത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ലാറ്റിനമേരിക്കന്‍ രാഷ്ട്രീയമാണ് വെനിസ്വേലയ്ക്കുവേണ്ടി ഹ്യൂഗോ ഷാവേസ് സ്വപ്നം കണ്ടത്.
 
ആഫ്രിക്കന്‍ അസ്പൃശ്യതയെയും തറവാടിത്തമില്ലാത്ത സ്പാനിഷ് മനുഷ്യക്കൂട്ടത്തെയുമാണ് പാവങ്ങളോട് കാരുണ്യമുള്ള സൈനികമനസ്സുകൊണ്ട് ഷാവേസ് സൈമണ്‍  ബൊളിവാറിനെ മുന്‍നിര്‍ത്തി വെനിസ്വേലയ്ക്കുവേണ്ടി കോര്‍ത്തിണക്കിയ സ്വപ്നം. താന്‍ സൈമണ്‍ ബൊളിവാറിന്റെ ഒരു അവതാരമാണെന്നുപോലും ഹ്യൂഗോ ഷാവേസ് വിശ്വസിക്കുന്നുണ്ടാവണം. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം സൈന്യവുമായി ഇഴുകിച്ചേര്‍ന്നു പോകുന്ന ഒന്നാണ്. ഈ രാഷ്ട്രീയവും മാര്‍ക്‌സിസവുമായി പുലബന്ധംപോലുമില്ല. മാര്‍ക്‌സും മാര്‍ക്‌സിസവും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തിനാവശ്യമില്ല. ഒരിക്കലും ആവശ്യമുണ്ടാവുകയുമില്ല. സൈമണ്‍ ബൊളിവാറിന്റെയും യോസാ മാര്‍ത്തിയുടെയും ലാറ്റിനമേരിക്കന്‍ ദേശീയതയ്ക്കും വിപ്ലവസങ്കല്പങ്ങള്‍ക്കും മാര്‍ക്‌സിസത്തിന്റെയും മാര്‍ക്‌സിസ്റ്റ് വിപ്ലവ സങ്കല്പങ്ങളുടെയും ആവശ്യമുദിക്കുന്നില്ല. സൈമണ്‍ ബൊളിവാറും യോസാമാര്‍ത്തിയും മാര്‍ക്‌സിസ്റ്റു പുസ്തകങ്ങളില്‍ പേരുകൊണ്ടുപോലും പ്രത്യക്ഷപ്പെട്ടയാളുകളല്ല.
 
 
ബൊളിവാറിയന്‍ ചരിത്രത്തിന്റെ ദീപശിഖയാണ് ഹ്യൂഗോ ഷാവേസ് എന്ന സൈനികന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് ഹ്യൂഗോ ഷാവേസ് ഒരു കമ്യൂണിസ്റ്റല്ല; അദ്ദേഹത്തിനൊരിക്കലും ഒരു കമ്യൂണിസ്റ്റാവാന്‍ കഴിയുകയുമില്ല. താന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് ഹ്യൂഗോ ഷാവേസ് ലോകത്തോടു വിളിച്ചു പറയുകയുമില്ല. ലോകത്ത് തകര്‍ന്നുപോയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ സഹായിയും രക്ഷകനുമാകാനാണ് ഹ്യൂഗോ ഷാവേസ് എന്ന ബൊളിവാറിയന്‍ ഏകാധിപതി ആഗ്രഹിക്കുന്നത്. അദ്ദേഹം ബൊളിവാറിയനാണ്; കമ്യൂണിസ്റ്റല്ല. സൈമണ്‍ ബൊളിവാര്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ രാഷ്ട്രപതിയാണ്. ഈ രാഷ്ട്രങ്ങള്‍ സൃഷ്ടിച്ചുകൊടുത്ത വീരനായകനാണ്. അദ്ദേഹം പണ്ഡിതനും അറിവാളിയും എഴുത്തുകാരനും കവിയും സര്‍വ്വോപരി സൈനികനുമായിരുന്നു.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെല്ലാമുള്‍പ്പെടുന്ന തെക്കേ അമേരിക്കന്‍ വന്‍കര എല്ലാ അര്‍ത്ഥത്തിലും സൈമണ്‍ ബൊളിവാര്‍ എന്ന വെനിസ്വേലക്കാരന്റെ സ്മാരകമാണ്. ബൊളിവാറിന്റെ പേരില്‍ ലാറ്റിനമേരിക്കയില്‍ ബൊളിവിയ എന്ന ഒരു രാഷ്ട്രംപോലുമുണ്ട്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ ആത്മാവില്‍ ഇപ്പോഴും ഒരു മെഴുകുതിരിയും തോക്കുമായി സൈമണ്‍ ബൊളിവാര്‍ കാവലിരിക്കുന്നു. ആധുനിക യൂറോപ്പിനോളം വിസ്തൃതിയുള്ള ഒരു വന്‍കരയാണ് ലാറ്റിന്‍ അമേരിക്ക. എന്നാല്‍ യൂറോപ്പിനു സ്വപ്നം കാണാന്‍പോലും കഴിയാത്ത പ്രകൃതിയും നദികളും പര്‍വതങ്ങളും ഭൂമിക്കടിയില്‍ അമൂല്യമായ ധാതുലവണങ്ങളും പെട്രോളുമൊക്കെയുള്ള ഒരു വന്‍കരയാണിത്. ഈ വന്‍കരയെ ലോകത്ത് അതിന്റെ എല്ലാ ചരിത്രത്തോടും സംസ്‌കാരത്തോടും യുദ്ധത്തിന്റെ വീര്യത്തോടുംകൂടി സ്ഥാപിക്കാനാണ് സൈമണ്‍ ബൊളിവാര്‍ ആശിച്ചത്.
 
ലാറ്റിനമേരിക്കയിലെ ആറ് രാഷ്ട്രങ്ങളുടെ വിമോചനം ഒരേസമയത്ത് ഈ വീരനായകന്‍ സാധിച്ചെടുത്തു. രാഷ്ട്രപിതാവായ ബൊളിവാറിനെയും ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രൊയെയും ഗറില്ലാ വിപ്ലവത്തിന്റെ ബൊളിവാറിയന്‍ ദാര്‍ശനികനായ ചെഗുവേരയെയുമാണ് വെനിസ്വേല എന്ന രാഷ്ട്രത്തിന്റെ അന്തഃരംഗത്തില്‍ ഹ്യൂഗോ ഷാവേസ് കുടിയിരുത്തിയിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെല്ലാമുള്‍പ്പെടുന്ന തെക്കേ അമേരിക്കന്‍ വന്‍കര എല്ലാ അര്‍ത്ഥത്തിലും വെനിസ്വേലക്കാരനായ സൈമണ്‍ ബൊളിവാറിന്റെ സ്മാരകമാണ്.
ആത്യന്തികമായി ഹ്യൂഗോ ഷാവേസ് പതിതരോടു കൃപയുള്ള ഒരു സൈനിക ഭരണാധികാരിയാണ്.
 
തന്റെ ഏകാധിപത്യമോഹങ്ങള്‍ക്ക് ജനഹിതപരിശോധനയിലൂടെ ഒരംഗീകാരമാണ് ഷാവേസിന് ഇനി സാധിച്ചെടുക്കാനുള്ളത്. ഈ ഏകാധിപത്യമോഹത്തിനെതിരെ വെനിസ്വേലന്‍ രാഷ്ട്രീയമനസ്സില്‍നിന്ന് ജനാധിപത്യത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. ഈ കാറ്റ് വീശുന്നത് കമ്യൂണിസത്തിലേക്കല്ല, ബൊളിവാറിയന്‍ ജനങ്ങള്‍ വിശ്വസിക്കുന്ന ബൊളിവാറിയന്‍ ഏകാധിപത്യ മനോഭാവത്തിലേക്കാണ്.
ലാറ്റിനമേരിക്കന്‍ വിമോചകപ്പോരാളിയായ സൈമണ്‍ ബൊളിവാര്‍ എന്ന വെനിസ്വേലക്കാരന്‍ ഒരിക്കല്‍ ലാറ്റിനമേരിക്കയിലെ ജനങ്ങളോട് പറഞ്ഞു: 'നിങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നിയതി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. പൊരുതുക, തീര്‍ച്ചയായും നിങ്ങള്‍ വിജയിക്കും.
 
നിരന്തരപ്രയത്‌നത്തെയാണ് ദൈവം വിജയിപ്പിക്കുന്നത്.' ബൊളിവാറിന്റെ നാട്ടുകാരനായ ഷാവേസ് ഇന്ന് പറയുന്നു: 'ഭൂമിയിലെ പീഡിതരായ ഒരുവിഭാഗം ജനങ്ങള്‍ തങ്ങളുടെ ഭൂതകാലത്തിന്റെ ചങ്ങല വലിച്ചുപൊട്ടിച്ചെറിയാന്‍ കഴിയുമെന്ന് തെളിയിച്ച ഒരു പുതിയ വെനിസ്വേലയാണിത്.'
ദീര്‍ഘകാലം സ്‌പെയിനും പിന്നീട് യുഎസ്എയും കൊള്ളയടിച്ച തന്റെ രാജ്യത്തിന്റെ ചരിത്രത്തിന്റെ നാവുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ നാവ് ഒരു സൈനികന്റേതാണ്. സൈനികന്റെ കൃപാപൂര്‍ണമായ രാജ്യഭാരസങ്കല്പങ്ങള്‍ക്കെതിരെ തന്റെ രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പുതിയ സങ്കല്പങ്ങളുണ്ടായിരിക്കുന്നു.
 
ആ സങ്കല്പങ്ങള്‍ ഹ്യൂഗോ ഷാവേസിനോടേറ്റുമുട്ടുകയാണ്. ഈ പുതിയ ജനാധിപത്യ സങ്കല്പത്തിന് വെനിസ്വേല വിട്ടുകൊടുക്കുകയില്ല എന്നാണ് ഷാവേസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തോക്കിലും യുദ്ധത്തിലും ഒരുപാതി വിശ്വസിക്കുന്ന ബൊളിവാറിയനിസത്തോട് ജനാധിപത്യത്തിന്റെ ഭാഷ സ്വീകരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയ സ്വരത്തിലേക്കാണ് ഷാവേസ് വരേണ്ടത്. അദ്ദേഹത്തിന് ഈ സ്വരത്തിലേക്കുവരാന്‍ കഴിയുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഷാവേസ് ജനനായകനും ജനരക്ഷകനുമായിട്ടാണ് ഇടതുപക്ഷ വിശ്വാസികളുടെ മുമ്പില്‍ നില്ക്കുന്നത്. ലോകത്തെ ചില കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഷാവേസിനെ ഒരു വീരനായകനായി കരുതുന്നുണ്ട്. ഈ വീരനായകന്‍ ഏതു നിമിഷവും ഒരു ലാറ്റിനമേരിക്കന്‍ ഏകാധിപതിയാവാനുള്ള സാധ്യതകള്‍ ലോകം കുറച്ചുകാണുന്നതേയില്ല. അമ്പത്തിയാറുകാരനായ ഷാവേസ് തന്റെ 38-ാമത്തെ വയസ്സില്‍ ക്യൂഡെയറ്റാ നടത്തി പരാജയപ്പെട്ടു.
 
സൈനിക ഭരണത്തെ അട്ടിമറിക്കാനുള്ള തന്റെ സാഹസികമായ ശ്രമങ്ങള്‍ പരാജയപ്പെട്ട 1992-ന്റെ ഫെബ്രുവരി നാല് പ്രതീകാത്മകമായി വെനിസ്വേലയില്‍ വിപ്ലവദിനമായി ആഘോഷിക്കുന്നുണ്ട്. രാഷ്ട്രീയക്കാരനല്ല, സൈനികനാണ് ഷാവേസിന്റെ മനസ്സില്‍ മുന്നിട്ടുനില്ക്കുന്നത്. സാമ്രാജ്യത്വത്തോടും നവ-സ്വതന്ത്ര സാമ്പത്തിക നയത്തോടും പൊരുതാന്‍ ലോകത്തെ ദരിദ്ര ജനകോടികളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളായിട്ടാണ് ഷാവേസ് തന്നെ സ്വയം കരുതുന്നത്. ഇക്കാരണത്താല്‍ ഷാവേസിന്റെ പ്രധാന ശത്രു അമേരിക്കന്‍ ഐക്യനാടുകളാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മുമ്പില്‍ മുട്ടുകുത്തുകയില്ല, മുട്ടുകുത്തിക്കുകയുമില്ല എന്ന ഷാവേസിന്റെ ദൃഡപ്രതിജ്ഞ വെനിസ്വേലയിലെ പ്രതിപക്ഷസഖ്യം ഗൗനിക്കുന്നതേയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പ്രതിപക്ഷസഖ്യം അമേരിക്കയുടെ സൃഷ്ടിയല്ല.
 
വെനിസ്വേലയിലെ പ്രതിപക്ഷം ജനാധിപത്യ മോഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പാണ്. ഷാവേസിന്റെ സൈന്യവിചാരത്തിനെതിരെയുള്ള ഉയിര്‍ത്തെഴുന്നേല്പ്. എന്തായാലും പ്രതിപക്ഷം ബലപ്പെട്ടിട്ടുണ്ട്. തന്റെ നാടിന്റെ ഏതോ ചുമരെഴുത്ത് ഹ്യൂഗോ ഷാവേസിനു വായിക്കാന്‍ കഴിയുന്നില്ല. ഇതാണ് വെനിസ്വേലന്‍ രാഷ്ട്രീയസത്യം. 1998ലാണ് ഹ്യൂഗോ ഷാവേസ് പ്രസിഡന്റാവുന്നത്. 2005 ല്‍ ഷാവേസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 ലാണ്. മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടാല്‍ 2019 വരെ പ്രസിഡന്റായി തുടരാം. എന്നാല്‍ ഷാവേസിനതൊന്നും പോരാ. എന്നും വെനിസ്വേലയുടെ പ്രസിഡന്റ് താന്‍ തന്നെയായിരിക്കണം. എന്നാലേ വെനിസ്വേലയിലെ പാവങ്ങളുടെ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ.

പ്രസിഡന്റ് പദവി വിട്ടുകൊടുത്താല്‍ പ്രതിപക്ഷത്തെ കൂട്ടുപിടിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം വെനിസ്വേലയിലെ പെട്രോള്‍ ഊറ്റിക്കൊണ്ടുപോകും. പ്രസിഡന്റ് പദവി എന്നെന്നേയ്ക്കും നിലനിര്‍ത്തണമെങ്കില്‍, ജനഹിത പരിശോധന നടത്തി അതിനുവേണ്ടി ഭരണഘടന  ഭേദഗതി ചെയ്യാനുള്ള അധികാരം വേണം. പ്രസിഡന്റ് പദവി ജനാധിപത്യ സമ്പ്രദായത്തിനു വിട്ടുകൊടുക്കാന്‍ പാടില്ല. ഇപ്പോള്‍ ഏതാണ്ട് നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാവണം. തന്റെ ആശയങ്ങളും ഭരണവും ജനങ്ങളിലേക്കെത്തിക്കുകയെന്നതായിരിക്കണം മാധ്യമങ്ങളുടെ ധര്‍മം.

ഇക്കഴിഞ്ഞ സെപ്തംബര്‍ അവസാനം 165 അംഗ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ സഖ്യത്തിനും 96 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷ ജനാധിപത്യ കക്ഷികളുടെ സഖ്യത്തിന് (MUD- United Movement for Democracy) 64 സീറ്റുകള്‍ ലഭിച്ചു. ഈ വിജയം ഷാവേസിനെ പരിഭ്രാന്തനാക്കിയിരിക്കുന്നു. ഷാവേസിന്റെ കക്ഷിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചെങ്കിലേ പാര്‍ലമെന്റിനു പുറത്ത് പല അധികാരങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ. ജഡ്ജിമാരെയും തെരഞ്ഞെടുപ്പു കമ്മീഷനെയും മറ്റ് പ്രമുഖ ഉദ്യോഗസ്ഥന്മാരെയും നിയമിക്കാന്‍ കഴിയില്ല. 2005ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണുണ്ടായത്.
 
                                     താന്‍ പ്രസിഡന്റായിരുന്ന പത്ത് കൊല്ലവും പ്രതിപക്ഷപ്പാര്‍ട്ടികളെ തമസ്‌കരിക്കാനും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഓരോന്നായി എടുത്തുകളയാനുമാണ് ഷാവേസ് ശ്രമിച്ചുകൊണ്ടിരുന്നത്. ഷാവേസിന്റെ ജനാധിപത്യനിഷേധത്തിനെതിരെയാണ് പ്രതിപക്ഷം ശക്തിയാര്‍ജ്ജിച്ചത്. പ്രതിപക്ഷത്തിന്റെ ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളി നേരിയ ഒരു മനുഷ്യാവകാശസ്വരമായിപ്പോലും ഷാവേസിന്റെ കാതുകളില്‍ വീണില്ല. ഷാവേസ് വെനിസ്വേലയ്ക്കുവേണ്ടി സ്വപ്നം കാണുന്നത് ക്യൂബയിലേതുപോലുള്ള ഏകകക്ഷി ഭരണമാണ്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ഇപ്പോള്‍ സോഷ്യലിസ്റ്റ് കക്ഷികളുടെ തന്നെ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സ്വപ്നങ്ങളെയും അവകാശങ്ങളെയും ഷാവേസ് ഭയപ്പെടുന്നു. പ്രതിപക്ഷത്തിന്റെ വിജയം 2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും എന്നെന്നും താന്‍ തന്നെ വെനിസ്വേലയിലെ പ്രസിഡന്റ് എന്ന ഈ അമ്പത്തിയാറുകാരന്റെ ഏകാധിപത്യമോഹങ്ങളെയും ബാധിക്കും. 

അഭിപ്രായങ്ങള്‍

  1. മാര്‍ക്സിസം...

    പ്രകൃതിയിലും സമൂഹത്തിലും നിരന്തരം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നിയന്ദ്രിക്കുന്ന നിയമങ്ങള്‍ വെളിവാക്കി അത് വഴി പ്രകൃതിയേയും സമൂഹത്തെയും വ്യക്തമായി മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ശാസ്ത്രമാണ് മാര്‍ക്സിസം. ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും മാറ്റത്തിനു വിധേയമാണ്. മാര്‍ക്സിസം മാറ്റത്തിന്റെ ശാസ്ത്രമാണ്. മാര്‍ക്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാറ്റമില്ലാത് മാറ്റം എന്നാ വാക്ക് മാത്രമാണ്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം