ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒഞ്ചിയം ഭരിക്കുന്ന 'കുലംകുത്തികള്‍'

അമ്പത്തെട്ടുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം ജനാധിപത്യ സംസ്‌ക്കാരത്തിന്റെ മഹിമ അറിഞ്ഞു. കമ്യൂണിസ്റ്റ് തുടര്‍വാഴ്ച അവസാനിപ്പിച്ച് യു.ഡി.എഫ്. പിന്തുണയോടെ പുതിയടത്ത് ജയരാജന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായി. പിണറായി വിജയന്‍ 'കുലംകുത്തികള്‍' എന്ന് ആക്ഷേപിച്ചവരില്‍ ഒരാള്‍. സി.പി.എം. ഗുണ്ടകള്‍ 'തല്ലിക്കൊന്ന്' വഴിയില്‍ എറിഞ്ഞിട്ടുപോയ ജയരാജന്‍.

ഒഞ്ചിയം ഇന്ന് കേരളത്തിലെ ഒരു സാധാരണ ഗ്രാമപ്പഞ്ചായത്തല്ല. ഈ പഴയ പാര്‍ട്ടിഗ്രാമം കുറെക്കാലമായി ജനാധിപത്യ രാഷ്ട്രീയത്തിന്റെ കാറ്റും വെളിച്ചവും കൊതിക്കുകയാണ്; ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു വരാന്‍ വെമ്പുകയാണ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടപ്പാക്കുന്ന മനുഷ്യവിരുദ്ധമായ രാഷ്ട്രീയ സംസ്‌കാരത്തെ ആ പാര്‍ട്ടിയില്‍ ഉണ്ടുറങ്ങുകയും ആ പാര്‍ട്ടിക്കുവേണ്ടി ഫാസിസ്റ്റ് രീതിയില്‍ ജീവിക്കുകയും ചെയ്ത ഒരു വിഭാഗം കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പുതിയൊരു രാഷ്ട്രീയകക്ഷിയുണ്ടാക്കി തങ്ങളുടെ മുന്‍പാര്‍ട്ടി പ്രയോഗിച്ച കമ്യൂണിസ്റ്റ് മൂല്യങ്ങളെ ചോദ്യം ചെയ്യുകയാണ്.

                          രണ്ടുകൊല്ലം മുമ്പ് ഒഞ്ചിയത്ത് പൊട്ടിമുളച്ച റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വേരറുത്തുകളയാന്‍ സി.പി.ഐ (എം) നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ശ്രമങ്ങളെല്ലാം 'അടിച്ചൊതുക്കല്‍' എന്ന മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. സി.പി.എം അഴിച്ചുവിട്ട അക്രമപ്രവര്‍ത്തനങ്ങള്‍ ഒഞ്ചിയത്തിന്റെ നെഞ്ച് പിളര്‍ത്തി. പിളര്‍ന്ന ഒഞ്ചിയത്തിന്റെ നെഞ്ചില്‍ നിന്നു മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരിഞ്ഞു പാറിപ്പോയി. ആ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒഞ്ചിയത്തിന്റെ മനസ്സില്‍ ഇടമില്ല എന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉറക്കെ കേരളത്തോട് വിളിച്ചു പറഞ്ഞു.

1952ലാണ് ബ്രിട്ടീഷ് മലബാറിലെ ഒഞ്ചിയം പഞ്ചായത്തുണ്ടാവുന്നത്. 1948-ലെ വെടിവെപ്പിനുശേഷം ഇതൊരു പാര്‍ട്ടി ഗ്രാമമായിരുന്നു. 1952 മുതല്‍ 2010 വരെയും കമ്യൂണിസ്റ്റുകാര്‍ മാത്രമാണ് ഈ പഞ്ചായത്ത് ഭരിച്ചത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രവര്‍ത്തിക്കാനോ വളരാനോ കമ്യൂണിസ്റ്റുകാര്‍ സമ്മതിച്ചില്ല. 1964ല്‍ പാര്‍ട്ടി പിളര്‍ന്നു രണ്ടായപ്പോള്‍ ഒഞ്ചിയം മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി. സി.പി.എമ്മിന്റെ നേതാക്കളെ പൊതുവായി ബാധിച്ച പാര്‍ലമെന്ററി വ്യാമോഹങ്ങളും സമ്പത്തുണ്ടാക്കലും അഴിമതിയുമൊക്കെ ഒഞ്ചിയത്തെ പ്രാദേശിക നേതാക്കളെയും പിടികൂടി. പ്രാദേശിക നേതാക്കള്‍ അനുകരിച്ചത് പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാന നേതാക്കളെത്തന്നെയാണ്.
 
ഇവര്‍ക്ക് താങ്ങും തണലും നല്കിയത് കണ്ണൂര്‍ പാര്‍ട്ടിയും. പാര്‍ട്ടിക്കകത്തു വളര്‍ന്നു വന്ന അഴിമതിയും സമ്പദ് സമ്പാദനവും സ്വജനപക്ഷപാതവും പാര്‍ട്ടിക്കാരില്‍ അസ്വാരസ്യമുണ്ടാക്കി. പാര്‍ട്ടിയിലെ ജീര്‍ണിപ്പിനെതിരെ അതിശക്തമായ വികാരം രൂപപ്പെട്ടുവന്നു. ഈ വികാരത്തില്‍നിന്നാണ് ഒഞ്ചിയത്ത് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായത്.
മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്തുപോയി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയവര്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഗൗരവത്തിലെടുത്തില്ല. മേല്‍ക്കിട നേതൃത്വത്തെ താഴെക്കിട നേതൃത്വം ചതിച്ചു. അങ്ങനെ കഴിഞ്ഞത് മേല്‍ക്കിട നേതൃത്വം ദുര്‍ബലമായതുകൊണ്ടാണ്. ഒഞ്ചിയം എന്ന ഗ്രാമത്തില്‍ ഒരു പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായി എന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ്.
 
ആ പ്രശ്‌നം പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനു പുല്ലായിരുന്നു. സംസ്ഥാന നേതൃത്വം പിണറായി വിജയന്റെ അടിമപ്പണി ചെയ്യുകയായിരുന്നു. ഒഞ്ചിയത്തെ പുതിയ പാര്‍ട്ടിയെയും അതിന്റെ നേതാവായ ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരെയും അടിച്ചൊതുക്കാന്‍ സംസ്ഥാന നേതൃത്വം കണ്ണൂരിലെ ജയരാജന്മാരെ ഏല്പിച്ചു. ഇവരിലൊരു കറുത്ത തടിച്ച ജയരാജന്‍ ഒഞ്ചിയത്തുവന്ന് മൈക്കിന്റെ മുമ്പില്‍ നിന്നുകൊണ്ടു അലറി: പാര്‍ട്ടിക്കെതിരേ നീങ്ങുന്ന തെണ്ടികളുടെ കാലും കയ്യും അടിച്ച് ഒടിച്ചുകളയും. പാര്‍ട്ടിയെ തൊടാന്‍ ആരെയും സമ്മതിക്കില്ല. പുതിയ പാര്‍ട്ടിയുടെ കൂടെ പോകുന്നവരുടെ ശരീരത്തില്‍ കാലും കൈകളും കാണുകയില്ല...'

പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെ 'കുലംകുത്തികളേ' എന്നു വിളിച്ച് അട്ടഹസിച്ചു. ഇവരെ വിമര്‍ശിക്കാന്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ വച്ച് പിണറായി വിജയന്‍ ഉപയോഗിച്ച ഭാഷ വെട്ടേറ്റ പോത്തിന്റേതും 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്തെ എട്ട് കമ്യൂണിസ്റ്റുകാരെ വെടിവെക്കാനുപയോഗിച്ച ബിരിയാണി ഇന്‍സ്‌പെക്ടറുടെ തോക്കിന്റേതുമായിരുന്നു. ഒഞ്ചിയത്തെ ജനങ്ങള്‍ പിണറായി വിജയനെ വെറുത്തു. പിണറായി വിജയന്റെ രൂപത്തില്‍ അവര്‍ സ്റ്റാലിനെ നേരില്‍ കണ്ടു. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് എതിരാളികളെ നേരിടാന്‍ തന്നെ സി.പി.എം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി എതിരാളികളെ നേരിടാന്‍ രഹസ്യമായി ഏല്പിച്ചത് കണ്ണൂര്‍ പാര്‍ട്ടിയെയാണ്.
 
അങ്ങനെ കണ്ണൂരിലെ ജയരാജന്മാരുടെ പാര്‍ട്ടി ഗുണ്ടകളായ മാമന്‍ വാസുമാര്‍ വന്ന് നിരങ്ങി ഒഞ്ചിയത്തെയാകെ ഭീതിയിലാഴ്ത്തി. എതിരാളികളെ നേരിടാന്‍ ഒഞ്ചിയത്ത് സി.പി.എം പ്രയോഗിച്ചത് ഏറ്റവും പ്രാകൃതമായ രീതിയാണ്. ഈ പ്രാകൃത രീതി വലിയൊരു പരിധിയോളം കണ്ണൂരിന്റെ സംഭാവനയാണ്.
ഒഞ്ചിയത്ത് ജനിച്ചു വീണ റവലൂഷണറി മാര്‍ക്‌സിസ്റ്റുകാര്‍ ഏതുതരം കമ്യൂണിസ്റ്റുകാരുമാവട്ടെ. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അവരെ കൊന്നൊടുക്കാന്‍ തീരുമാനിക്കുന്നുവെന്നത് കമ്യൂണിസത്തിന്റെ ഏത് പുസ്തകത്തിലാണെഴുതിച്ചേര്‍ക്കുക?. ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്റ്റുകാര്‍ സി.പി.എം കാരില്‍നിന്ന് കടുത്ത മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങുന്നു. മര്‍ദ്ദിതര്‍ സഹനത്തിന്റെ പാത സ്വീകരിച്ചത് ഒഞ്ചിയത്തുകാരായ സി.പി.എംകാരെയും പൊതുസമൂഹത്തെയും ആകര്‍ഷിച്ചു.
 
ഈ പുതിയ കമ്യൂണിസ്റ്റുകാരെ ഒഞ്ചിയം മനസ്സിലേക്കെടുത്തു. ഇവരിലൊരാളായ പി. ജയരാജനാണ് ഇന്ന് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്. ഇവര്‍ കമ്യൂണിസത്തെ എങ്ങനെയാണ് രക്ഷിക്കാന്‍ പോകുന്നതെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍ ഇവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിലും രാഷ്ട്രീയത്തിന്റെ ബഹുസ്വരതയിലും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരാണ്. 2009 നവംബര്‍ ആറ്. ഇരമ്പിപ്പായുന്ന ദേശീയപാതയുടെ ഓരത്തെ ഒഞ്ചിയത്തിന്റെ അങ്ങാടിയായ കണ്ണൂക്കര ബസാര്‍. ഒഞ്ചിയം സര്‍വീസ് ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോര്‍. ചെറിയതോതിലുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്പനയാണിവിടെ നടക്കുന്നത്. 36 വയസ്സുള്ള ഒരു യുവാവാണ് ഇവിടത്തെ വില്പനക്കാരന്‍. നവംബര്‍ 6ന് രണ്ടു ചെറുപ്പക്കാര്‍ സ്റ്റോറിലേക്കു വന്ന് ചില കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില അന്വേഷിക്കുന്നു.
 
                                           വില്പനക്കാരന്‍ വില പറയുന്നു. നിങ്ങള്‍ ജയരാജേട്ടനല്ലേ എന്നു ചോദിച്ച് രണ്ട് ചെറുപ്പക്കാരും സംശയനിവൃത്തി വരുത്തുന്നു. ഇറങ്ങിപ്പോയ അവര്‍ തിരിച്ചു വന്നിട്ട് വീണ്ടും ചോദിക്കുന്നു നിങ്ങള്‍ ജയരാജേട്ടനല്ലേയെന്ന്. 'തന്നെ ഞാനാണ് ജയരാജന്‍' എന്ന് ജയരാജന്‍ പറയുന്നു. അവര്‍ പോയി ഏതാനും നിമിഷങ്ങള്‍ക്കുശേഷം മുഖംമൂടിയും മങ്കിത്തൊപ്പിയുമിട്ട കുറപ്പേര്‍ കണ്‍സ്യൂമര്‍ സ്‌റ്റോറിലേക്കു പാഞ്ഞു കയറുന്നു. അവര്‍ ജയരാജനെ പല ആയുധങ്ങള്‍കൊണ്ടും വെട്ടുകയായിരുന്നു. 22 വെട്ടിലൂടെ ജയരാജനെ കൊന്നു എന്നു വിശ്വസിച്ചുകൊണ്ടാണ് അക്രമിസംഘം അപ്രത്യക്ഷരായത്. അന്ന് പുതിയടത്ത് ജയരാജന്‍ മരിച്ചുപോയി. സ്വകാര്യ ആശുപത്രിയില്‍ ജയരാജന്‍ മരിച്ചതുപോലെ കിടന്നു. എന്നാല്‍ ആറുമാസംകൊണ്ട് ജയരാജന്‍ ജീവിതത്തിലേക്കെഴുന്നേറ്റു വന്നു. തന്നെ വെട്ടിയവരില്‍ ആരുടെയൊക്കെയോ മുഖങ്ങള്‍ ജയരാജന്റെ മനസ്സിലുണ്ട്.
 
ആ മുഖങ്ങളുടെ ഉടമകളെക്കുറിച്ച് ജയരാജന്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു എന്നല്ലാതെ ജയരാജനെ 'വെട്ടിക്കൊന്ന'വരെ കോടിയേരിയുടെ പൊലീസ് പിടിച്ചില്ല. ഇനി പിടിക്കുകയുമില്ല.
വെട്ടേറ്റ് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ പുതിയടത്ത് ജയരാജന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായി. നവംബര്‍ എട്ടിനായിരുന്നു ജയരാജന്റെ സത്യപ്രതിജ്ഞ. 17 അംഗ ഒഞ്ചിയം പഞ്ചായത്തില്‍ എട്ട് സീറ്റുകളാണ് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയത്. ഏറ്റവും വലിയ ഒറ്റക്കഷി. നാല് സീറ്റ് നേടിയ യു.ഡി.എഫാണ് പിന്താങ്ങുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും റവലൂഷണറിക്കാര്‍ തന്നെയാണ്. പി. ജയരാജന്‍ പ്രസിഡന്റും പി.വി. കവിത വൈസ് പ്രസിഡന്റും. യു.ഡി.എഫിലെ നാലുപേര്‍  ഇവര്‍ക്ക് കരുത്തും താങ്ങുമായി നില്ക്കുന്നുണ്ട്. കോണ്‍ഗ്രസും മുസ്ലിംലീഗും സോഷ്യലിസ്റ്റ് ജനതയും കുലംകുത്തികളെ ഭരിക്കാന്‍ സഹായിക്കുകയാണ് ജനാധിപത്യരീതിയില്‍. ഇവരാണ് ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ തയ്യാറെടുത്തു നില്ക്കുന്ന എട്ട് കുലംകുത്തികള്‍. പി. ജയരാജന്‍, പി.വി. കവിത,, ഒ.കെ. ചന്ദ്ര, എം.എം. കുമാരന്‍ മാസ്റ്റര്‍, കെ. ബേബി ഗിരിജ, അഷ്‌റഫ്, പിലാക്കണ്ടി കുമാരന്‍, സി.പി. രഞ്ജിത്. കുലംകുത്തികളുടെ നേതാവായ ടി.പി. ചന്ദ്രശേഖരന്‍ പുറത്തുണ്ട്. അദ്ദേഹം ഇന്ന് ഒഞ്ചിയത്തിന്റെ ഹീറോയാണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം