ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയരാജന്‍ വന്നാലും പരിയാരം ഗോവിന്ദ !

പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം നിലനിര്‍ത്തിയെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയല്ല. ടികെ ഗോവിന്ദന്‍ മാസ്റ്ററെന്ന സിപിഎം നേതാവിനെ കാലാവധിക്കു മുമ്പേ ഇറക്കി പകരം എം വി ജയരാജനെ പ്രതിഷ്ഠിച്ചു, അത്രമാത്രം.

സി പി എം പരിയാരം മെഡിക്കല്‍ കോളേജിനെ കൈവശപ്പെടുത്തിയതിന്റെ കഥയൊക്കെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലത്തും കറുത്ത ഏടായി പതിഞ്ഞു കിടപ്പുണ്ട്. കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ച് പരിയാരത്തിന്റെ ഭരണം പിടിച്ചെടുത്തതിന്റെ കഥയൊന്നും ആരും മറന്നിട്ടില്ല. ഇത്തവണയും നടന്നത് അതിന്റെ ആവര്‍ത്തനം തന്നെ. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു പോലും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. നൂറു കണക്കിന് സി പി എമ്മുകാര്‍ അതിരാവിലെ തന്നെ സംഘടിച്ച് എത്തി ക്യൂവില്‍ നില്‍ക്കാന്‍ ചെന്ന യഥാര്‍ത്ഥ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പ്രാദേശികമായി വിവിധ സ്ഥലങ്ങളില്‍  തങ്ങള്‍ക്ക് ഉറപ്പില്ലാത്ത വോട്ടര്‍മാരെ തടഞ്ഞ് കൃത്യമായി അജണ്ട നടപ്പിലാക്കി. ഉദ്യോഗസ്ഥന്മാരും പൊലീസുമെല്ലാം ഈ അട്ടിമറിക്ക് കൂട്ടുനിന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ എം നാരായണന്‍കുട്ടി, സി എ അജീര്‍, കെ സി കടമ്പൂരാന്‍, സുമാ ബാലകൃഷ്ണന്‍ എന്നിവര്‍ക്കുപോലും വോട്ടു ചെയ്യാനായില്ല.
ഇതെന്ത് ജനാധിപത്യം?
 
2007 സെപ്തംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പിലാണ് പരിയാരത്തിന്റെ ഭരണം സി പി എം പിടിച്ചടക്കിയത്. യഥാര്‍ത്ഥ വോട്ടര്‍മാരെ ബലപ്രയോഗത്തിലൂടെ തള്ളിമാറ്റി പൊലീസിനേയും ഭരണത്തേയും ദുരുപയോഗപ്പെടുത്തി സി പി എമ്മുകാര്‍ യഥേഷ്ടം വോട്ട് ചെയ്ത് പിടിച്ചെടുത്തതാണ് പരിയാരം മെഡിക്കല്‍ കോളജ് ഭരണം. ലീഡര്‍ കെ കരുണാകരന്റേയും എം വി ആറിന്റേയും കരുത്തുറ്റ നേതൃത്വത്തില്‍ വടക്കേ മലബാറിന്റെ അഭിമാനമായി ഉയര്‍ന്ന പരിയാരം മെഡിക്കല്‍ കോളജ് ജനാധിപത്യത്തെ ചവിട്ടിമെതിച്ച് കൈവശപ്പെടുത്തിയ സി പി എമ്മുകാര്‍ കഴിഞ്ഞ കാലങ്ങളില്‍ അവിടെ ചെയ്തു കൂട്ടിയ കന്നംതിരിവുകള്‍ ഭീകരമാണ്. ടി കെ ഗോവിന്ദന്‍ മാസ്റ്ററെ കാലാവധിയെത്തും മുമ്പ് പുറത്താക്കേണ്ടി വന്നതില്‍ തന്നെ ഊഹിക്കാം പന്തികേടുകളുടെ വ്യാപ്തി.
 
                                                                           പരിയാരത്ത് നടന്ന അഴിമതി കഥകളിനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിലെ കമ്മീഷന്‍ ഇടപാടുകളുടെ ദുര്‍ഗന്ധം മെഡിക്കല്‍ കോളജിന്റെ ഇടനാഴികളിലിപ്പോഴുമുണ്ട്. അതൊക്കെ മൂടിവെക്കാനുള്ള പരിശ്രമമാണോ എം വി ജയരാജനെ പാര്‍ട്ടിയേല്‍പ്പിച്ച ദൗത്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതായാലും എം വി ജയരാജനെ തന്നെ പരിയാരത്തിന്റെ ചെയര്‍മാനാക്കാന്‍ സി പി എം നേതൃത്വം കാണിച്ച ബുദ്ധിയെ പ്രശംസിക്കാതെ വയ്യ. ജയരാജന്‍ എപ്പോഴുമൊരു ശല്യക്കാരനാണ്. അതുമിതും പറഞ്ഞ് ബഹളമുണ്ടാക്കി പാര്‍ട്ടിയെ പൊല്ലാപ്പിലാക്കും. നിയമസഭാ തെരഞ്ഞെടുപ്പു വരാന്‍ പോവുകയാണ്.
 
വിജയസാധ്യതയുള്ള വളരെ ചുരുക്കം സീറ്റുകളിലേക്ക് ഒരു പാടു നേതാക്കള്‍ കണ്ണും നട്ടിരിക്കുന്നു. അപ്പോള്‍ പിന്നെ പരമാവധി ശല്യക്കാരെ ഒഴിവാക്കുക തന്നെ. 'ഞരമ്പുരോഗം' പിടിപെട്ട ജില്ലാ സെക്രട്ടറി ശശിയെ പാര്‍ട്ടിയില്‍ ഇനി ശബ്ദമുയര്‍ത്താന്‍ സാധിക്കാത്ത മട്ടില്‍ അടിച്ചു നിലംപരിശാക്കിക്കഴിഞ്ഞു. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ഭരണം നല്‍കി സമാധാനിപ്പിച്ചു. നിയമസഭാ സീറ്റിനായി ഇനി മിണ്ടില്ല. ജയരാജനറിയുന്നുണ്ടോ തന്റെ ഭാവിയെകുറിച്ച്. പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്കാണ് വീണ്ടും പോകുന്നതെന്നും താനൊരു ബലിയാട് മാത്രമാണെന്നും പാവം ജയരാജനറിയുന്നില്ല.
 
                                     2007 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പു സംബന്ധിച്ച കേസ് ഇപ്പോഴും സഹകരണ അപ്പലേറ്റ് അതോറിറ്റി ട്രൈബ്യൂണല്‍ മുമ്പാകെയുണ്ട്. കേസില്‍ അന്തിമമായി തീര്‍പ്പാകുന്നതിനു മുമ്പേ നിയമവിരുദ്ധമായാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പുതിയ മെമ്പര്‍മാരെ ചേര്‍ത്തത്. ആ മെമ്പര്‍മാരുടെ വോട്ട് എങ്ങനെയാണ് നിയമവിധേയമാവുക?. പഴയ വോട്ടര്‍പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന യു ഡി എഫിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതില്‍ നിന്നു തന്നെ സി പി എം നടത്തിയ അവിഹിത ഇടപെടലുകള്‍ സുവ്യക്തമാണ്. വീണ്ടും കോടതിയെ സമീപിക്കാനാണ് യു ഡി എഫിന്റെ തീരുമാനം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം, അത് ആശുപത്രിയായാലും അമ്പലമായാലും കൈവശപ്പെടുത്താനുള്ള സി പി എമ്മിന്റെ തരംതാണ രാഷ്ട്രീയ അജണ്ട പരിയാരം മെഡിക്കല്‍ കോളേജെന്ന സ്ഥാപനത്തെയാണ് തകര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്.
 
വിധവയെയും മക്കളെയും സി.പി.എം. ഊരുവിലക്കി
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കണ്ണില്ലാത്ത ഭീകരത കുപ്രസിദ്ധമാണ്. സിപിഎമ്മും ബിജെപിയും അവരുടെ പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പരസ്പരമുള്ള വിവാഹബന്ധങ്ങള്‍ പോലും ഇവിടെ നിഷേധിക്കുന്നു. സിപിഎം ഗ്രാമത്തിലുള്ളവര്‍ക്ക് ബിജെപി ഗ്രാമത്തിലും  ബിജെപി ഗ്രാമത്തിലുള്ളവര്‍ക്ക് സിപിഎം ഗ്രാമത്തിലും വിവാഹബന്ധം പാടില്ലെന്ന് അലിഖിത നിയമം. അത് ലംഘിക്കപ്പെട്ടാല്‍ ഊരുവിലക്കും.മകളെ ബി ജെ പി പ്രവര്‍ത്തകന് വിവാഹം കഴിച്ചു കൊടുത്തതിന്റെ പേരില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ കുടുംബത്തിന് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ് സിപിഎം നേതൃത്വം.  എറണാകുളത്തെ മുന്‍മന്ത്രി ടി.കെ. രാമകൃഷ്ണന്റെ മകളെ ആര്‍.എസ്.എസുകാരന്‍ വിവാഹം കഴിച്ചു. മരിക്കുന്നതിന് മുമ്പ് ടി.കെയെ തൊടാന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടായിട്ടില്ല.
 
                                      കീഴലൂര്‍ പഞ്ചായത്തിലെ കാര തെളിപ്പില്‍ പരേതനായ നെല്ലിയോടന്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ കോയ്യോം ഗൗരിയമ്മയ്ക്കും കുടുംബത്തിനുമാണ് സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഗൗരിയമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കയാണ്. ഗൗരിയമ്മയ്ക്ക് രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമാണുള്ളത്. സി പി എം പ്രവര്‍ത്തകനായിരുന്ന മകന്‍ വിജയന്‍ മുന്‍കൈയെടുത്ത് ഒരു സഹോദരിയെ ബി ജെ പി പ്രവര്‍ത്തകന് വിവാഹം ചെയ്തുകൊടുത്തതാണത്രേ നാട്ടിലെ സഖാക്കളെ പ്രകോപിപ്പിച്ചത്. വിധവകളുടെ മക്കളുടെ വിവാഹ ധനസഹായം മുതല്‍ അടുത്തകാലത്ത് കുഴിക്കാന്‍ തുടങ്ങിയ കിണറിന്റെ പ്രവൃത്തി വരെ പഞ്ചായത്ത് അധികൃതരെകൊണ്ട് മുടക്കിയിടത്തോളമെത്തി ഈ കുടുംബത്തോട് സിപിഎം നേതൃത്വത്തിന്റെ പക. വിവാഹ ധനസഹായ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ സര്‍ട്ടിഫിക്കറ്റുകളില്ലെന്ന് പറഞ്ഞാണ് ധനസഹായം മുടക്കിയത്. അടുത്ത കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതുവരെ സി പി എമ്മുകാര്‍ തടഞ്ഞുവെന്നും കമ്യൂണിസ്റ്റ് കുടുംബത്തിലെ ഈ സാധുസ്ത്രീ പരാതിപ്പെടുന്നു. സി പി എമ്മുകാരുടെ നിരന്ത്രമായ ഉപദ്രവം നിമിത്തം മകനിപ്പോള്‍ ബി ജെ പിക്കാരനായെന്നും ഗൗരിയമ്മ പറയുന്നു. കണ്ണൂരില്‍ ബി ജെ പി പലയിടങ്ങളിലും വളരുന്നതിന്റെ രാഷ്ട്രീയ രസതന്ത്രം ഇതില്‍ നിന്നു മനസിലാക്കാമല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം