ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാഭ്യാസ മേഖലയെപ്പറ്റി ഒമ്പത് ആക്ഷേപങ്ങള്‍

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയ്, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബിന് സമര്‍പ്പിക്കുന്ന തുറന്ന കത്ത്
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിനെ ചൊല്ലി ഞങ്ങളുടെ അസംതൃപ്തി അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആക്ഷേപങ്ങളും വകുപ്പിന്റെ കുറവുകളും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്ന അങ്ങയുടെ പ്രതികരണം അങ്ങേയറ്റം അഭിമാനത്തോടും ആത്മവിശ്വാസത്തോടും കെ.എസ്.യു നോക്കിക്കാണുന്നു. വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മേഖലയും നേരിടുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങള്‍ കെ.എസ്.യു ഈ കത്തിലൂടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ അങ്ങയുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

1. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ നടപ്പിലാക്കിയ മണ്ടന്‍ പരിഷ്‌കാരങ്ങളെ എതിര്‍ത്തു തോല്‍പിക്കുകയും അതിനൊരു ബദല്‍ മുന്നോട്ടുവെച്ച പ്രസ്ഥാനമാണ് കെ.എസ്.യു. എല്‍.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമായിത്തീര്‍ന്നതും അന്നത്തെ വിദ്യാഭ്യാസ വകുപ്പില്‍ ഉയര്‍ന്നുവന്ന മുടന്തന്‍ പരിഷ്‌കാരങ്ങളുമായിരുന്നു എന്നത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. അന്ന് നമ്മള്‍ സമരം ചെയ്യുമ്പോള്‍തന്നെ സമാന്തരമായൊരു വിദ്യാഭ്യാസ പ്രവര്‍ത്തനം കൂടി യു.ഡി.എഫ് മുന്നോട്ടു കൊണ്ടുപോയിരുന്നു.
 
യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ എല്ലാ കാലവും വകുപ്പുഭരിക്കുന്ന മന്ത്രിയുടെ നയമോ, അല്ലെങ്കില്‍ ആ കക്ഷിയുടെ നയമോ ആയിരിക്കും നടപ്പിലാക്കുക. ഇതിനൊരു അവസാനം ഉണ്ടാകണമെന്നും അതിന് ബദലായി യു.ഡി.എഫ് സംവിധാനത്തിനൊന്നായി തന്നെ ഒരു വിദ്യാഭ്യാസനയം ഉണ്ടാകണം എന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എല്ലാ കക്ഷികളുടെയും അഭിപ്രായത്തോടെയും അംഗീകാരത്തോടെയും മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ടി.എം. ജേക്കബിന്റെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും നേതൃത്വത്തില്‍ കേരള/ എം.ജി. സര്‍വകലാശാലകളുടെ മുന്‍വൈസ് ചാന്‍സിലര്‍ ആയിരുന്ന ഡോ. എ.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ 13 അംഗ വിദ്യാഭ്യാസ വിദഗ്ദ്ധസമിതിയെ വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി.
 
ഈ കമ്മറ്റിയില്‍ പ്രൊഫ. ഹൃദയകുമാരി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയ വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭരും കേരളത്തിന് പുറത്തുനിന്നുള്ള അഞ്ചില്‍പരം വൈസ് ചാന്‍സിലര്‍മാരും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയും സെമിനാറുകള്‍ സംഘടിപ്പിച്ചും വിവിധ സംഘടനാനേതാക്കളും വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തിയും ഈ വിദഗ്ദ്ധ സമിതി 700 പേജുകളുള്ള ഒരു റിപ്പോര്‍ട്ട് മുഴുവന്‍ യു.ഡി.എഫ് നേതാക്കളുടെയും സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനുനല്‍കി. ഈ ചടങ്ങില്‍ അങ്ങയുടെ കക്ഷി നേതാക്കളും പങ്കെടുത്ത് സംസാരിച്ചിരുന്നു എന്നത് എടുത്തുപറയട്ടെ.  
കഴിഞ്ഞ ഒരുവര്‍ഷമായി അങ്ങ് വിദ്യാഭ്യാസ മന്ത്രിയായിട്ട് ഇന്നേദിവസം വരെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടോ?
 
ഈ നയരേഖയാണ് യുഡിഎഫിന്റെ വിദ്യാഭ്യാസനയം എന്നത് അങ്ങേക്ക് അറിയാമോ? അങ്ങ് ഇത് കണ്ടിട്ടില്ലെങ്കിലും അങ്ങുമായി അടുത്തുനില്‍ക്കുന്ന അങ്ങയുടെ ഉപജാപക സംഘത്തിന് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാം. കാരണം, അവരുകൂടി അന്ന് നേതൃത്വം കൊടുത്താണ് ഇത് രൂപീകരിച്ചത്. ഈ വിദ്യാഭ്യാസ നയരേഖയുടെ ഒരു ശതമാനമെങ്കിലും നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥ അങ്ങയുടെ വകുപ്പിന് വരില്ലായിരുന്നു. ഞങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട് ഈ നയരേഖയോട് അങ്ങയുടെ നിലപാട് എന്താണെന്ന്? യുഡിഎഫിന്റെ ഈ വിദ്യാഭ്യാസ നയം തന്നെയല്ലെ അങ്ങ് നടപ്പാക്കാന്‍ പോകുന്നത്, അതോ ഉപജാപകസംഘത്തിന്റെ ഉപദേശങ്ങളോ?

2. ഏകജാലക സംവിധാനത്തിന്റെ കുറവുകള്‍ ആദ്യം ചൂണ്ടിക്കാട്ടി ശരിയിലേക്ക് നയിച്ച പ്രസ്ഥാനം കെ.എസ്.യുവാണ്. ഇപ്പോള്‍ നടക്കുന്ന ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള ഇരട്ടത്താപ്പ് ഉണ്ടായത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്തുനിന്നു എസ്.എസ്.എല്‍.സി പരീക്ഷ എഴുതിവരുന്ന കുട്ടികള്‍ക്കൊപ്പം ഹയര്‍ സെക്കണ്ടറിക്ക് അപേക്ഷിക്കാന്‍ ഇത്തവണ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതിയ കുട്ടികളുടെ കൂടെ സിബിഎസ്ഇ സ്‌കൂള്‍ പരീക്ഷ എഴുതിവന്ന കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത നല്‍കിയത് തികഞ്ഞ ഇരട്ടത്താപ്പാണെന്ന് ഞങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.
 
സ്വന്തം സ്‌കൂളിലെ അധ്യാപിക നല്‍കിയ മാര്‍ക്കുകൊണ്ട് സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കുട്ടിയും ഡബിള്‍ വാല്യുവേഷന്‍ കഴിഞ്ഞ് എയും എപ്ലസും നേടുന്ന കുട്ടിയും എങ്ങനെ ഒരേ പ്രവേശനയോഗ്യത നേടും. സിബിഎസ്ഇ രണ്ട് സര്‍ട്ടിഫിക്കറ്റും തുല്യമാണ് എന്ന് കത്തെഴുതിയപ്പോള്‍ അത് ഒരു സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്തിന്? സിബിഎസ്ഇ നമ്മുടെ നാട്ടിലെ ഒരു ബോര്‍ഡ് മാത്രമാണെന്ന് അങ്ങയെ ഓര്‍മിപ്പിക്കട്ടെ. ഇവിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കാണിച്ച ഒരു മാന്യമായ ഇടപെടല്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെ സ്റ്റേറ്റ് ബോര്‍ഡിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സിബിഎസ്ഇ മേഖലയില്‍ നിന്നുവരുന്ന കുട്ടി സിബിഎസ്ഇ ബോര്‍ഡ് എക്‌സാമാണ് ജയിച്ചത് എന്ന സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ അപേക്ഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുള്ളൂ. 
സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി അവിടെ തുടരട്ടെ. അതല്ല അവര്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പത്താം ക്ലാസില്‍ തന്നെ നമ്മുടെ വിദ്യാലയങ്ങളില്‍ ചേരട്ടെ.
 
34,000 കുട്ടികള്‍ സിബിഎസ്ഇ സ്‌കൂളില്‍ നിന്ന് സ്റ്റേറ്റ് സിലബസിലേക്ക് മാറാന്‍ ആഗ്രഹിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ചെറിയ ഒരു ശതമാനമാണെങ്കിലും പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് വന്ന കുട്ടികള്‍ക്ക് ഇത്രയും സീറ്റുകള്‍ നഷ്ടമാകുന്നു എന്നത് ചെറിയ കാര്യമായി അങ്ങേക്ക് തോന്നാമെങ്കിലും പാടത്തും വരമ്പത്തും ജോലി നോക്കുന്ന സാധാരണക്കാരന് ഇത് താങ്ങാവുന്ന കാര്യമല്ല. പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിച്ചു വന്ന 34,000 കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ തെരുവില്‍ യുദ്ധം ചെയ്യുന്ന ചില വിദ്യാര്‍ത്ഥി സംഘടനകള്‍ കാണാതെ പോയാലും കെ.എസ്.യുവിന് അത് കാണാതിരിക്കാന്‍ കഴിയില്ല. ഇതിനെക്കുറിച്ചുള്ള അങ്ങയുടെ നിലപാട് വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും അറിയാന്‍ താല്‍പര്യമുണ്ട്.

3. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്ന കാലത്ത് എസ്എസ്എ ഫണ്ട് വിനിയോഗത്തിലും, പാഠപുസ്തക അച്ചടിയിലും കോടികളുടെ അഴിമതി കഥകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അതിനെ സംബന്ധിച്ച് മതിയായ രീതിയിലുള്ള ഒരു അന്വേഷണം നടത്താന്‍ ഈ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും ശ്രമിച്ചിട്ടില്ല. ഇതുപോലെതന്നെ കേരള സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി എതിര്‍ത്ത 'മതമില്ലാത്ത ജീവന്‍' ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഏഴാം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്യാനുണ്ടായ സാഹചര്യം പരിശോധിച്ച് കുറ്റക്കാരെ ശിക്ഷിക്കാനും വിദ്യഭ്യാസ വകുപ്പ് ശ്രദ്ധിക്കണം. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചതുപോലുള്ള പാഠപുസ്തക കമ്മീഷനെപ്പോലും പുനഃസംഘടിപ്പിച്ച് സജീവമാക്കാന്‍ ഇതുവരെയും ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അതോടൊപ്പം പാഠപുസ്തകത്തിന്റെ ഗുണനിലവാരം, അച്ചടി, തുടങ്ങിയവയുടെ ഗുണനിലവാരം പഴയപടി തുടരുകയും ചെയ്യുന്നു.
 
ഏഴാം ക്ലാസ് പാഠപുസ്തക വിവാദത്തെ തുടര്‍ന്ന് കെ.എസ്.യു ഒരു ബദല്‍, പാഠപുസ്തകവുമായി രംഗത്ത് വന്നത് താങ്കള്‍ക്ക് ഓര്‍മ്മ കാണുമല്ലോ? അതിന് ബദലായി ഞങ്ങള്‍ കൊണ്ടുവന്നത് ഉള്ളടക്കത്തില്‍ മാത്രമുള്ള വ്യത്യാസമല്ല, മറിച്ച് ഒരു പാഠപുസ്തകത്തില്‍ അച്ചടി പാഠപുസ്തകത്തില്‍ ഉപയോഗിക്കേണ്ട ഗുണനിലവാരമുള്ള പേപ്പര്‍, ചിത്രങ്ങള്‍ അച്ചടിയുടെ മേന്മ ഇതെല്ലാം ഞങ്ങള്‍ അതിലൂടെ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ദുഃഖകരമായ വസ്തുത ആ പാഠപുസ്തകത്തിന്റെ ഒരു ശതമാനം ഗുണമുള്ള പുസ്തകങ്ങളല്ല ഇപ്പോഴും കുട്ടികള്‍ക്ക് ലഭിക്കുന്നത്. അച്ചടിക്കാന്‍ കോടിക്കണക്കിന് രൂപാ ചെലവഴിക്കുമ്പോഴും ഗുണനിലവാരം പഴയതുപോലെ തുടരുന്നതിനെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഞങ്ങള്‍ താല്‍പര്യമുണ്ട്. ഈ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുമ്പോഴും താങ്കളുടെ നല്ല തീരുമാനങ്ങള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
ഓണം, ക്രിസ്മസ് പരീക്ഷകള്‍ തിരിച്ചുകൊണ്ടു വന്നത് കുട്ടികള്‍ക്ക് ഗുണകരമായി. എഴുതാനും വായിക്കാനും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനസമ്പ്രദായം തിരികെ കൊണ്ടുവന്നതിലും താങ്കളെ കെ.എസ്.യു അഭിനന്ദിക്കുന്നു. കൃത്യസമയത്തിന് മുമ്പ് പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുത്തതും മാതൃകാപരം തന്നെ. പക്ഷെ ഇതിന്റെയൊക്കെ നിറംകെടുത്തുന്ന നടപടികളാണ് അങ്ങയുടെ വകുപ്പില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

4. എത്ര പ്രതീക്ഷയോടെ നാം നോക്കിക്കണ്ട വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടു. വര്‍ഷം ഒന്നു തികയാന്‍ പോകുന്നു. പ്രഖ്യാപനങ്ങള്‍ പലതും പാഴ്‌വാക്കായി മാറുന്നുവെന്ന ആശങ്ക ഉയര്‍ന്നുവന്നിരിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കാന്‍ നാം കൊണ്ടുവന്ന പാക്കേജ് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയോ എന്നു പരിശോധിക്കണം. ഈ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ പൊതു വിദ്യാലയങ്ങളില്‍ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളുടെ കുറവ് അനുഭവപ്പെടുകയാണ്. കഴിഞ്ഞവര്‍ഷം 1,40,000 വിദ്യാര്‍ത്ഥികളുടെ കുറവാണുണ്ടായതെങ്കില്‍ ഇത്തവണ അതു കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന് എന്ത് പരിഹാരമാണ് താങ്കള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

5. ഗുണനിലവാരമുള്ള വിദ്യാഭ്യാസസംതൃപ്തമായ അധ്യാപക സമൂഹമെന്നത് മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ചില കാര്യങ്ങള്‍ ഇനി താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. വായനമരിക്കുന്നില്ല, ഇപ്പോഴും വായനാചാരങ്ങള്‍ ആചരിക്കപ്പെടുന്ന നാടാണ് നമ്മുടെ കേരളം. പക്ഷെ താങ്കളുടെ കീഴിലുള്ള എത്ര പൊതുവിദ്യാലയങ്ങളില്‍ ലൈബ്രറികള്‍ കുട്ടികള്‍ക്കായി തുറന്ന് ദിവസവും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് വായിക്കാന്‍ ആഗ്രഹം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല.
 
അലമാരകളില്‍ സുരക്ഷിതമായി അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളില്‍ എത്ര എണ്ണം കൃത്യമായി ദിവസവും കുട്ടികളുടെ കൈകളിലെത്തുന്നു എന്ന് അങ്ങ് അന്വേഷിച്ചിട്ടുണ്ടോ? ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ചുവടുവെയ്പാണ് ഹയര്‍ സെക്കണ്ടറി. കേരളത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ എത്ര എണ്ണത്തിന് സ്വന്തമായി ലൈബ്രറി ഉണ്ട്? ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുന്നുണ്ടോ? ഗുണ നിലവാരമുള്ള വിദ്യാഭ്യാസത്തില്‍ ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതും പെടുന്നുണ്ട് എന്ന് താങ്കളെ ഓര്‍മിപ്പിക്കട്ടെ. എന്ത് നടപടി ഇക്കാര്യത്തില്‍ താങ്കള്‍ കൈകൊളളുമെന്ന് കാണാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

6. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികലമായ നയങ്ങള്‍ സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇനിയും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇവിടെ സിബിഎസ്ഇ സിലബസ് പഠിക്കുന്നവരും, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരികയാണ്. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഈ സംവിധാനം അവസാനിപ്പിച്ച് ഏകീകൃത സിലബസ് നടപ്പിലാക്കാന്‍ നമുക്ക് സാധിക്കണം. ഡോ. സുകുമാരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദ്ദേശവും ഇതു തന്നെയാണ്. നമ്മുടെ ഭാഷാപഠനത്തെ ബാധിക്കാത്ത വിധം ഏകീകൃത സിലബസ് നടപ്പിലാക്കാമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നമ്മുടെ ഗവണ്‍മെന്റ് ആ ആവശ്യത്തിനു ചെവികൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
 
ഇതിനു സമാനമായ രീതിയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു രണ്ടുജോഡി യൂണിഫോം നല്കുന്നത് എയ്ഡഡ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കുന്നതു തുല്യതയില്ലാത്ത അനീതിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടു നല്‍കുന്നില്ലെങ്കില്‍ കേരളത്തിലെ എയ്ഡഡ് മേഖലയുടെ പ്രാധാന്യവും, പ്രത്യേക സാഹചര്യവും കേന്ദ്രത്തെ ധരിപ്പിക്കുന്നതില്‍ അങ്ങയുടെ വകുപ്പ് മുന്‍കയ്യെടുക്കേണ്ടതുണ്ട്.

7. സാമൂഹികരംഗത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്ന മറ്റൊരു നടപടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അമിതമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്. പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനു പുറമെ മേശയും കസേരയും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ?

8. ഈ അടുത്തകാലത്ത് മലപ്പുറം ജില്ലയിലെ 35 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി കൊടുക്കുവാനുള്ള തീരുമാനം വന്നിരിക്കുകയാണ്. വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ ഗ്രാന്റോടെ സ്‌കൂള്‍ തുടങ്ങുന്ന ഏരിയ ഇന്റന്‍സീവ് പദ്ധതിയിലൂടെ നരസിംഹറാവു ഗവണ്‍മെന്റ് അനുവദിച്ച സ്‌കൂളുകളാണിവ. പക്ഷെ ഈ സ്‌കീം അവസാനിക്കുന്നതോടെ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന മാതൃകാപരമായ തീരുമാനം താങ്കള്‍ അട്ടിമറിച്ചിരിക്കുകയാണ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് താങ്കള്‍ വ്യക്തമാക്കണം. ഈ തീരുമാനം കേരളത്തില്‍ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ തീരുമാനം എടുത്തവേഗത്തില്‍ പിന്‍വലിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. കുറഞ്ഞ ഭൂരിപക്ഷമുള്ള ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുക.
 
തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കുക എന്നത് താങ്കളും കൂട്ടാളികളും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്നു. അമിതമായ ന്യൂനപക്ഷ പ്രീണനം വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നുവെന്ന ആക്ഷേപമുന്നയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ? ന്യൂനപക്ഷപ്രീണനം എന്ന ആക്ഷേപം ഉയര്‍ത്തി സമ്മര്‍ദ്ദതന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് അടിക്കാനുള്ള വടി അങ്ങയുടെ വകുപ്പിന്റെ തിരുമണ്ടന്‍ തീരുമാനങ്ങളിലൂടെ ലഭിക്കുന്ന സാഹചര്യമാണ് ഇവിടെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അങ്ങയുടെ വകുപ്പില്‍ വിവിധ വകുപ്പുമേധാവികള്‍ ഏറെക്കുറെ മുഴുവന്‍പേരും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവരാണെന്ന ആക്ഷേപം ഉയരുമ്പോള്‍ അതു തിരുത്തി ധാര്‍മ്മികത ഉയര്‍ത്തേണ്ട അങ്ങ് വീടിന്റെ പേരും മാറ്റി സമൂഹത്തിന്റെ അവമതിപ്പ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.

9. കേരളത്തിലെ ലക്ഷക്കണക്കിനു ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ട്യൂഷന്‍ ഫീസ് വര്‍ദ്ധനനടപ്പില്‍ വന്നിരിക്കുന്നു. 640 രൂപ എന്നത് 1,000 രൂപയാക്കി ഒറ്റയടിക്കു വര്‍ദ്ധിപ്പിച്ചതു ഒരു ആക്ഷേപമായി, പരാതിയായി ഞങ്ങള്‍ അങ്ങയുടെ വകുപ്പിനെ സമീപിച്ചതാണ്. ഈ ആവലാതിക്കും ആശ്വാസം കാണാന്‍ അങ്ങയുടെ വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ ശ്രമമൊന്നും ഉണ്ടായിട്ടില്ല.
 
താങ്കളുടെ വകുപ്പില്‍നിന്നും പുറത്തുവരുന്ന പല തീരുമാനങ്ങളും കൂടിയാലോചനകളുടെ അഭാവം ഉണ്ട് എന്ന പരാതി ഞങ്ങള്‍ക്കുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ നിര്‍ത്തലാക്കും എന്ന് ഒരു ഘട്ടത്തില്‍ താങ്കള്‍ പ്രഖ്യാപിക്കുകയുണ്ടായി. വിദ്യാര്‍ത്ഥി സംഘടനകളുമായോ അധ്യാപക സംഘടനകളുമായോ കൂടിയാലോചിക്കാതെ തിടുക്കത്തില്‍ നടത്തിയ ഈ പ്രഖ്യാപനം അങ്ങേക്ക് പിന്‍വലിക്കേണ്ടി വന്നു. കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കി തൊഴില്‍ സാധ്യത ഉള്ള പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സംവിധാനത്തെ പരിപോഷിപ്പിക്കുന്നതിന് പകരം അതിനെ തകര്‍ക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അങ്ങേക്ക് ഇത്തരത്തിലുള്ള തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്ന ഉറവിടത്തെക്കുറിച്ച് അങ്ങ് പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
 
ഞങ്ങള്‍ അക്കമിട്ട് ഉന്നയിച്ചിട്ടുള്ള ഈ ആക്ഷേപങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെപോലും കയ്യടി നേടിയ യുഡിഎഫ് ഗവണ്‍ന്റിന്റെ തലയിലെ പൊന്‍തൂവലായി വിദ്യാഭ്യാസ വകുപ്പ് മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഇടതുപക്ഷ ഭരണകാലത്തിന്റെ ഒരു തുടര്‍ച്ചയാകരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഈ കത്തിനു പിറകിലുള്ളത്. അത് മനസ്സിലാക്കി താങ്കള്‍ ഈ പൊള്ളുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം