ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പല്ലുതേഞ്ഞ പാണ്ടന്‍ നായ്

സി.പി.എമ്മിന്റെ ഏകശിലാഘടന നഷ്ടപ്പെട്ടിട്ട് കാലമേറെയായി. പാര്‍ട്ടിയിലെ വിമതപ്പടയെക്കുറിച്ചും നേതൃത്വത്തിന്റെ തത്ത്വരാഹിത്യത്തെപ്പറ്റിയും പഞ്ചതന്ത്രം കഥപോലെ ആലങ്കാരികമായി വിവരിക്കുന്ന അച്യുതാനന്ദന്‍

പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പറയുമ്പോള്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസിലാക്കണം. സി.പി.എം നേതൃത്വം എടുക്കുന്ന അച്ചടക്ക നടപടികള്‍ ചിലയിടത്ത് കീഴ്ഘടകങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് വി.എസ് തുറന്നുപറയുന്നു. മുണ്ടൂരിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചാണ് വി.എസിന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് മറ്റുചിലതുകൂടി പറഞ്ഞു. 
പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ് അഭിമുഖത്തില്‍ പറഞ്ഞത്: പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിമതപ്രവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പാര്‍ട്ടി ഉത്തരം പറയണം. മുണ്ടൂരില്‍ സംഭവിച്ച കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. ഗോകുല്‍ദാസ് അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം ലീഡര്‍ഷിപ്പിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതാണ്. അങ്ങനെ ലീഡര്‍ഷിപ്പിന് ചെയ്യേണ്ടിവരും.
 
ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവ ബന്ധപ്പെട്ടവരോട് ചോദിക്കുകയും വിശദീകരണം വാങ്ങുകയും വേണം. അച്ചടക്ക നടപടികള്‍ ചിലയിടത്ത് കീഴ്ഘടകങ്ങള്‍ സ്വീകരിക്കുന്നില്ല. തെറ്റ് ചെയ്യാത്തതിനാല്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അവര്‍ക്ക്. അതേസമയം തന്നെ അച്ചടക്ക നടപടിയെടുത്തവര്‍ക്കൊപ്പം ആളുകള്‍ അണിനിരക്കുന്നത് കാണുമ്പോള്‍ അവര്‍ക്കെതിരെ എടുത്ത നടപടി ശരിയാണോ എന്ന് മറുഭാഗത്തിനും തോന്നുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ചില തീരുമാനങ്ങളില്‍ എത്തേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എം.വി.രാഘവന്റെയും കെ.ആര്‍.ഗൗരിയമ്മയുടെയും കാലഘട്ടത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനം ജനം അംഗീകരിച്ചിരുന്നു.
 
സഖാക്കള്‍ ആകെ തന്നെ പാര്‍ട്ടിയോടൊപ്പം നിന്നു. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അല്ലെങ്കില്‍ ജനങ്ങളുടെ വിമര്‍ശനം പാര്‍ട്ടി അംഗീകരിക്കുയോ വേണ്ടിവരും. ശരിയായ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത്ര പ്രബുദ്ധരാണ് ജനങ്ങള്‍. 
കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്രകമ്മിറ്റിയില്‍ തനിക്ക് പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞു കഴിഞ്ഞതായും വി.എസ് അഭിമുഖത്തില്‍ പറയുന്നു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഇനി തെറ്റ് ഏറ്റുപറയണമെന്ന നിര്‍ദ്ദേശം അപ്രസക്തമാണ്. പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയേണ്ട കാര്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും വി.എസ് തുറന്നടിച്ചു.
 
കേന്ദ്രകമ്മിറ്റിക്ക് ഇക്കാര്യം ബോധ്യപ്പെട്ടോയെന്ന് അവരാണ് നിശ്ചയിക്കേണ്ടത്. തെറ്റെന്ന് തനിക്ക് തോന്നിയ മൂന്നുകാര്യങ്ങളാണ് വി.എസ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, നെയ്യാറ്റിന്‍കര വോട്ടെടുപ്പ് ദിവസം ടി.പിയുടെ വീട്ടില്‍ പോയത് ഒഴിവാക്കേണ്ടിയിരുന്നു. രണ്ട്; ടി.പി.ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയന്റെ പരാമര്‍ശം കേരളസംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് എനിക്ക് തോന്നിയിരുന്നു. മരിച്ചുകിടക്കുന്ന ആളുകളെ അത്തരത്തില്‍ ആക്ഷേപിക്കുന്നസംസ്‌കാരം നമ്മുടെ സംസ്ഥാനത്തില്ല. എങ്കിലും വിജയനെതിരായ പരസ്യവിമര്‍ശനം വേണ്ടിയിരുന്നില്ല. മൂന്ന്; ഡാങ്കേയുമായി പിണറായി വിജയനെ താരതമ്യം ചെയ്തതും ഒഴിവാക്കേണ്ടതായിരുന്നു. തന്റെ ഭാഗത്തുനിന്ന് സംഭാഷണത്തിന് ഇടയില്‍ വന്ന പിശകായ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സി.സി.യെ ബോധിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങളോട് പറയുക എന്ന നിര്‍ദ്ദേശമാണ് പിന്നെയുള്ളത്.കേന്ദ്രകമ്മറ്റിയുടെ കമ്യൂണിക്കേഷന്‍ ദേശാഭിമാനിയില്‍ വന്നതിന് ശേഷം അത് വീണ്ടും ജനങ്ങളോട് പറേണ്ടതുണ്ട് എന്ന് തോന്നിയില്ല -വി.എസ് പറയുന്നു.
 
ടി.പി ചന്ദ്രശേഖരന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് വി.എസ് പ്രതികരിച്ചത് ഇങ്ങനെയാണ്: ടി.പി.വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാട് ആളുകളെ ബോധ്യപ്പെടുത്താന്‍ വിഷമമുണ്ട്. സി.ബി.ഐ അന്വേഷണം വേണ്ട എന്ന് പറയുന്ന ആളുകള്‍ എന്താണ് ശരിയായ അന്വേഷണം എന്ന് പറയണം. പാര്‍ലമെന്ററി ജനാധിപത്യത്തിന് കീഴില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റോ അതിന്റെ പൊലീസോ ചെയ്യുന്ന കാര്യങ്ങളാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശരി. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന കെ.കെ രമ കേന്ദ്രസംസ്ഥാന നിലപാടുകള്‍ നോക്കി അത് സ്വീകാര്യമല്ലെങ്കില്‍ കോടതിയിലോ മറ്റോ പോയി മറ്റ് വഴികള്‍ നോക്കുകയുമാവാം. എതായാലും ടി.പി.ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതല്ല, ആരോ വെട്ടിക്കൊലപ്പെടുത്തിയത് തന്നെയാണ്.
 
51 വെട്ടുവെട്ടിയാണ് കൊന്നത്. ആ സത്യം എന്നായാലും പുറത്തുവരും. ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശരിയായ ദിശയില്‍ കേസ് നടക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. പാര്‍ട്ടി നടപടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികമായ കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണമല്ലോ. അതുണ്ടായിക്കഴിഞ്ഞാല്‍ സസ്‌പെന്‍ഷനോ അതുപോലുള്ള കാര്യങ്ങളോ എടുക്കേണ്ടി വരും. അത് സമയത്ത് ചെയ്യും. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ വിധത്തില്‍ തന്നെയുള്ളതാണെന്ന് കണ്ടാല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകും.
 
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടോ എന്ന കാര്യം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് ചെയ്യാതിരിക്കാനാകില്ല. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ളശ്രമം ഉണ്ടാകും എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശ്വസിക്കുന്നത്. 
കൂടംകുളം സമരത്തെക്കുറിച്ചുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനെ വി.എസ് അഭിമുഖത്തില്‍ പരിഹസിക്കുകയും ചെയ്തു. പ്രകാശ് കാരാട്ടിന്റേത് ബുദ്ധികെട്ട സമീപനമാണെന്ന് പരിഹസിച്ച വി.എസ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ: കൂടംകുളം നേരത്തെ ആരംഭിച്ചുപോയി എന്നതിന്റെ പേരില്‍ ഇനി അതേപ്പറ്റി മിണ്ടേണ്ടതില്ല എന്ന് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആണവനിലയം എപ്പോ ള്‍ തുടങ്ങിയാലും അപകടം തന്നെയല്ലേ? പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് നാം പാഠം പഠിക്കാതെ, കരാറില്‍ ഏര്‍പ്പെട്ടുപോയതാണ് ആ കരാര്‍ ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാതിരിക്കാനാകില്ലെന്ന നിലപാട് ശരിയല്ല.
 
കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാട് പാര്‍ട്ടി എടുക്കുന്നില്ലെങ്കില്‍ സി.പിഎം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടുമെന്ന് മാത്രമല്ല, ആണവകരാറിനെ എതിര്‍ത്ത പാര്‍ട്ടി ഭരണകക്ഷിയെ ഇപ്പോള്‍ ന്യായീകരിക്കുന്നു എന്ന ബുദ്ധികെട്ട സമീപനമായി അത് മാറും. കൂടംകുളത്തെ വെടിവെപ്പിനെ പ്രകാശ്കാരാട്ട് ആക്ഷേപിക്കേണ്ടതായിരുന്നു. പ്രകാശ്കാരാട്ടിന്റെ ലേഖനം ജനങ്ങള്‍ക്ക് ബോധ്യമാകുന്നതല്ല. പ്രകാശ് കാരാട്ട് ശരിയായ സമീപനത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഞാന്‍ കരുതുന്നത്-വി.എസ് തുറന്നടിച്ചു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം