ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വര്‍ഗ്ഗസമരം പോയി വര്‍ഗ്ഗീയസമരം വന്നു

സിപി.എം സ്വത്ത്വരാഷ്ട്രീയം പ്രയോഗത്തില്‍ കൊണ്ടുവരികയാണ്. വര്‍ഗ്ഗസമരം അസാധ്യമാണെന്ന അനുഭവത്തില്‍ നിന്നാകാം വര്‍ഗ്ഗീയത രാഷ്ട്രീയ ആയുധമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ദളിതുകളെ ഏകോപിപ്പിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി രൂപീകരിച്ചുകൊണ്ടാണ് സി.പി.എം ഏറെക്കാലമായി പറഞ്ഞുവരുന്ന സ്വത്ത്വരാഷ്ട്രീയത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
ദളിത് ഏകോപനസമിതിയുടെ പ്രസിഡന്റായി മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ജാതിമത വിഭാഗങ്ങള്‍ക്കും ഇതുപോലെ പ്രത്യേകം പ്രത്യേകം ക്ഷേമസമിതികളും സേവനസമിതികളും ഉണ്ടാക്കി വര്‍ഗ്ഗസമരം വര്‍ഗ്ഗീയ സമരമാക്കാന്‍ സി.പി.എം ശ്രമിക്കും.
 
കാള്‍മാര്‍ക്‌സും ഏംഗല്‍സും ഇന്ത്യയിലെ ജാതിമത വിഭാഗങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നുമാത്രമല്ല ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് കമ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ ഒരുതരത്തിലുമുള്ള പര്യാലോചനകളില്ല. അതിന്റെ ആവശ്യമുണ്ടെന്ന് ജര്‍മ്മന്‍ മാമുനിമാര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. പടിഞ്ഞാറന്‍ വ്യവസായവല്‍കൃത സമൂഹത്തില്‍ തൊഴിലാളിവര്‍ഗ്ഗം അനുഭവിക്കുന്ന ചൂഷണത്തെപ്പറ്റിയാണ് മാര്‍ക്‌സും ഏംഗല്‍സും വ്യാകുലപ്പെട്ടത്. ഭൂമുഖത്തുനിന്ന് പട്ടിണിമാറ്റാന്‍ മാര്‍ഗ്ഗം ആലോചിച്ചപ്പോള്‍ രൂപംകൊണ്ട തടിച്ച പുസ്തകമാണ് മൂലധനം. വര്‍ഗ്ഗസമരത്തിലൂടെ ചൂഷണരഹിത സമൂഹം സൃഷ്ടിക്കാം എന്ന് കമ്യൂണിസ്റ്റ് ചിന്തകന്മാര്‍ വിചാരിച്ചു. കാരണം, ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് വര്‍ഗ്ഗമേ ഈ ഭൂമുഖത്തുള്ളൂ എന്നായിരുന്നു അവരുടെ വിശ്വാസം.
 
ഉള്ളവരും ഇല്ലാത്തവരും എന്ന നിലയില്‍ മനുഷ്യര്‍ ലോകമെങ്ങും വേര്‍തിരിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ അടിസ്ഥാനകാരണങ്ങളിലേക്കൊന്നും ജര്‍മ്മന്‍ ചിന്തകന്മാര്‍ കടന്നുപോയിട്ടില്ല. യൂറോപ്യന്‍ സാഹചര്യം മാത്രം മനസ്സിലുണ്ടായിരുന്നവര്‍ക്ക് അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ കമ്യൂണിസം സാര്‍വ്വലൗകികവും ശാസ്ത്രീയമവുമാണെന്ന വിശ്വാസം അസ്ഥാനത്താണ്. സാമ്പത്തിക ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തില്‍ ലോകജനതയെ രണ്ടു വര്‍ഗ്ഗങ്ങളായി തിരിക്കുമ്പോള്‍ വിട്ടുപോകുന്ന നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതില്‍പ്രധാനമാണ് ഇന്ത്യന്‍ സമൂഹത്തിലെ ജാതിഘടന. ഇന്നും ദുരീകരിക്കപ്പെടാത്ത ഒരു തിന്മയായി ജാതി ചൂഷണം സമൂഹത്തില്‍ വേരൂന്നിനില്‍ക്കുന്നു.
ചുവന്ന പുസ്തകത്തില്‍ നിന്ന് കമ്യൂണിസം വായിച്ചറിഞ്ഞവര്‍ ലോകമെങ്ങും രണ്ടുവര്‍ഗ്ഗങ്ങളേയുള്ളൂവെന്ന് പറഞ്ഞ് നല്ലൊരു നാളേയ്ക്കുവേണ്ടി സായുധവിപ്ലവം നടത്താന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല.
 
നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചുവന്ന തൊഴിലാളിവര്‍ഗ്ഗ സംഘടനകള്‍ അവകാശസമരങ്ങള്‍ നടത്തി നിത്യവരുമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടുമാത്രം വിപ്ലവം പൂര്‍ത്തിയായിരുന്നില്ല. അധ്വാനിക്കുന്ന വര്‍ഗ്ഗം എന്നുപറഞ്ഞാല്‍ സംഘടിതരും നിത്യവരുമാനക്കാരുമായ മധ്യവര്‍ഗ്ഗമാണെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വിശ്വസിച്ചു. അടിസ്ഥാനവര്‍ഗ്ഗം കമ്യൂണിസ്റ്റുകാരാല്‍ വിസ്മരിക്കപ്പെട്ടു. കൂലിത്തൊഴിലാളികളും തൊഴില്‍രഹിതരുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുകഴിയുന്ന കോടാനുകോടി മനുഷ്യര്‍ ഇന്ത്യയിലുണ്ട്. അവര്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പിരിവു നല്‍കാനും പാര്‍ട്ടി അംഗത്വം എടുത്ത് ലെവി അടയ്ക്കാനും കെല്‍പ്പില്ലാത്തവരാണ്. അവരെ വിസ്മരിച്ച് നല്ല പിരിവിനു സാധ്യതയുള്ള ഉദ്യോഗസ്ഥരെയും ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ച് ചെങ്കൊടിയുടെ കീഴില്‍ നിറുത്തി ഇന്ത്യയുടെ കമ്യൂണിസ്റ്റുകള്‍ ഒരു ചൂഷണ പ്രസ്ഥാനമായി വളര്‍ന്നു. അടിസ്ഥാനവര്‍ഗ്ഗം പാര്‍ട്ടിയില്‍നിന്ന് അകന്നുപോയി.
 
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടിട്ട് എട്ട് ദശകം പിന്നിട്ടു. എന്നാല്‍ രാജ്യത്തിന്റെ രണ്ടുകോണുകളില്‍ മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം പരിമിതപ്പെട്ടു. 121 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ അഞ്ച് ശതമാനം ആളുകളെപ്പോലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെല്ലാം കൂടി അംഗമാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ പല കാലങ്ങളിലായി അംഗത്വമെടുത്തവര്‍ കൊഴിഞ്ഞുപോവുകയും ചെയ്തു. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ത്രിവത്സര സമ്മേളനങ്ങള്‍ ഈയിടെ സമാപിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച കീഴോട്ടാണെന്ന യാഥാര്‍ത്ഥ്യം നേതാക്കന്മാര്‍ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
വിപ്ലവ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ജനാധിപത്യ രാഷ്ട്രീയം മുഖ്യ പ്രവര്‍ത്തനമാക്കി മാറ്റിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇതര ജനാധിപത്യ പാര്‍ട്ടികളും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ലെന്ന് ജനങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു.
 
33 വര്‍ഷം പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി ഭരണം നടത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. ഭൂമുഖത്തെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യം നിലനില്‍ക്കുന്ന ചേരികള്‍ പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലാണുള്ളത്. ബംഗാളിലെ ഉള്‍ഗ്രാമങ്ങളില്‍ ജാതിവിവേചനവും അസമത്വവും ദാരിദ്ര്യവും ഇന്നും നിലനില്‍ക്കുന്നു. കഴിഞ്ഞ 33 വര്‍ഷം ആ സംസ്ഥാനം ഭരിച്ച കമ്യൂണിസ്റ്റ് നേതാക്കള്‍ ബംഗാളിലെ സാമൂഹിക അസമത്വം മാറ്റാന്‍ യാതൊന്നും ചെയ്തില്ലെന്നാണ് അനുമാനിക്കേണ്ടത്. ഒരു അനുഭവയാഥാര്‍ത്ഥ്യം പറയട്ടെ. പശ്ചിമബംഗാളിലെ സിലിഗുഡി ജില്ലയില്‍പ്പെട്ട ഗ്രാമമാണ് നക്‌സല്‍ബാരി. ഇവിടുത്തെ കര്‍ഷക തൊഴിലാളികളാണ് സായുധ വിപ്ലവത്തിന് ഇറങ്ങി പരാജയപ്പെട്ടവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഉത്ഭവം ഈ ഗ്രാമത്തില്‍ നിന്നായിരുന്നു. അങ്ങനെ അരനൂറ്റാണ്ട് മുമ്പുതന്നെ കമ്യൂണ്സ്റ്റ് ആശയഗതികള്‍ക്ക് വേരോട്ടം കിട്ടിയ ആ ഗ്രാമത്തില്‍ റേഷന്‍കടകളെക്കാള്‍ കൂടുതല്‍ കള്ളുഷാപ്പുകളുണ്ട്.
 
വയല്‍വരമ്പുകളില്‍ ടിന്‍ഷീറ്റ് കൊണ്ടു മറച്ച കൊച്ചുകൊച്ചു കുടിലുകളാണ് അവിടുത്തെ കള്ളുഷാപ്പുകള്‍. അവിടെ വിളമ്പുന്ന മദ്യത്തിനും മറ്റു വിഭവത്തിനും ഗ്രാമീണര്‍ എത്തുമ്പോള്‍ പൂണുനൂല്‍ ധരിച്ചവര്‍ക്ക് പാത്രത്തിലും മറ്റുള്ളവര്‍ക്ക് ചിരട്ടയിലും വിളമ്പുന്നതു കാണാം. മദ്യവില്‍പ്പനശാലയില്‍ പോലും ജാതി വിവേചനം ആചരിക്കുന്ന ഈ 'വിപ്ലവ മണ്ണില്‍' സഞ്ചരിക്കാനിടയായ ഈ ലേഖകന്‍ അത്ഭുതപ്പെട്ടു. ബംഗാളിലെ ഗ്രാമങ്ങളിലെ പൊതുസ്ഥിതിയാണിത്. സാമൂഹിക തിന്മകളും അനാചാരങ്ങളും എന്നേ പടികടത്തിയ കേരളത്തില്‍ നിന്നും എത്തുന്ന ഒരാള്‍ക്ക് ബംഗാള്‍ അന്‍പതു വര്‍ഷം പിന്നിലാണെന്ന് തിരിച്ചറിയാനാവും. ഇങ്ങനെയുള്ള നാട്ടില്‍ നിന്നാണ് സാധാരണജനങ്ങളുടെ അടിസ്ഥാന വൈകാരിക പ്രശ്‌നങ്ങളുമായി ഉയര്‍ന്നുവന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന് അവിടെ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞതും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തൂത്തെറിഞ്ഞുകൊണ്ട് അധികാരത്തില്‍ എത്താന്‍ പറ്റിയതും.
 
ബംഗാളിലും കേരളത്തിലും മാത്രം സ്വാധീനമുള്ള കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ആ രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിന് വെളിയിലാണ്. വിപ്ലവവും ഇല്ല, വര്‍ഗ്ഗസമരവുമില്ല. അവയെല്ലാം എന്നേ പാര്‍ട്ടി ഉപേക്ഷിച്ചുകളഞ്ഞതാണ്. പകരം സ്വീകരിച്ച ജനാധിപത്യ രാഷ്ട്രീയ യുദ്ധത്തിലും കമ്യൂണിസ്റ്റുകള്‍ അടിക്കടി തോറ്റുപോകുന്നു. പാര്‍ട്ടിയുടെ പിന്‍ബലമായിരുന്ന അടിസ്ഥാനവര്‍ഗ്ഗം ജനാധിപത്യ ചേരിയിലേക്ക് തിരിച്ചൊഴുകുമ്പോള്‍ ഇന്ത്യയിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ മുഖത്തേയ്ക്ക് സി.പി.എം നേതൃത്വത്തിന് കണ്ണുതുറന്ന് നോക്കേണ്ടിവന്നു. അങ്ങനെയാണ് സ്വത്ത്വരാഷ്ട്രീയം എന്ന പ്രയോഗം പാര്‍ട്ടിബുദ്ധിജീവികളുടെ നാവില്‍ നിന്ന് വീഴാന്‍ തുടങ്ങിയത്. ദളിത് വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഇറങ്ങുമ്പോള്‍ എന്തായിരിക്കും നേതാക്കളുടെ മനസ്സിലിരിപ്പ്? അടുത്തപടി പിന്നോക്ക സമുദായ ക്ഷേമസമിതി രൂപീകരിച്ചേക്കാം.
 
പിന്നെ മുന്നോക്ക ക്ഷേമസമിതി രൂപീകരിച്ചേക്കാം. അങ്ങനെ പടിപടിയായി  കമ്യൂണിസ്റ്റുകാര്‍ ഓരോ ജാതിവിഭാഗങ്ങള്‍ക്കും ഇണങ്ങുന്ന സംഘടനകളുണ്ടാക്കി പാര്‍ട്ടിയുടെ പോഷകവിഭാഗമായി കൂടെക്കൊണ്ടുനടന്നേക്കാം.  സമുദായ സംഘടനകളുടെ പ്രവര്‍ത്തനശൈലിയിലേക്ക് സി.പി.എം മാറുമ്പോള്‍ വര്‍ഗ്ഗം എന്നത് വര്‍ഗ്ഗീയതയായി തീരുന്നു. അപ്പോള്‍ കാര്യം എളുപ്പമായി. വര്‍ഗ്ഗസമരത്തിനുപകരം വര്‍ഗ്ഗീയസമരം നടത്താമല്ലോ. ക്ലാസ്സ് വാര്‍ എന്ന കമ്യൂണിസ്റ്റ് സ്ട്രഗിള്‍  കാസ്റ്റ് വാര്‍ ആയിത്തീരും. കൊല്ലത്ത് ദളിത് ക്ഷേമസമിതിക്ക് രൂപംനല്‍കിയ സമ്മേളനത്തില്‍ പ്രസംഗിച്ച സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊതുമേഖലയുടെ പ്രാധാന്യം ഉദാരവല്‍കൃത സമൂഹത്തില്‍ കുറയുകയാണെന്നും തൊഴിലവസരങ്ങള്‍ ഏറെയും സ്വകാര്യമേഖലയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
 
അത് ശരിയാണ്. അതുകൊണ്ട് സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം നടപ്പായാലെ ദളിതുകള്‍ക്കും മറ്റും ജോലി കിട്ടൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ സി.പി.എം എന്ന സംഘടനയും ഒരു സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനമാണ്. പ്രകാശ് കാരാട്ടിനെ അതിന്റെ സി.ഇ.ഒ എന്ന് വിളിക്കാം. സി.പി.എമ്മില്‍ സംവരണം ഏര്‍പ്പെടുത്തിയാല്‍ ദളിതുകള്‍ക്ക് സംസ്ഥാന സമിതിയിലും കേന്ദ്രകമ്മിറ്റിയിലും അര്‍ഹമായ പ്രാതിനിധ്യം കിട്ടും. 1964 ല്‍ സി.പി.എം രൂപംകൊണ്ട ശേഷം ഇതുവരെ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് പ്രതിനിധി ഉണ്ടായിട്ടില്ല. സംവരണത്തിലൂടെയെങ്കിലും ആ കുറവുനികത്താന്‍ കാരാട്ട് മാതൃക കാട്ടട്ടെ.

അഭിപ്രായങ്ങള്‍

  1. hi hari... I can't say anything about your write-up, coz I am free from all political affairs, coz I don't like it...

    I am also in blogging... visit my blog http://dailykeralanews.blogspot.com/ and comment, if you have little time

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി   ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു  ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരു ന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന 'ചുക്ക്' എന്താണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി ദിനാചരണം സംബന്ധിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച കാര്യം 23-ാം തീയതി ശനിയാഴ്ച പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസുകാരും വിശ്വഹിന്ദുപരിഷത്തുകാരും അവരുടെ സമ്മേളനങ്ങള്‍ പ്രമാണിച്ച് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകളില്‍ എ.കെ.ഗോപാലന്റെ പടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് പിണറായിയെ പ്രകോപിപ്പിച്ചു.   ഗുരുവായൂര്‍ സത്യാഗ്രഹം പ്രമാണിച്ച് നിരാഹാരവ്രതം അനുഷ്ഠിച്ചിരുന്ന കെ.കേളപ്പന്റെ സമീപത്ത് വാളന്റിയര്‍ ക്യാപ്ടന്‍ എ

അവരും ഇവരും തമ്മിലെന്ത് ?

ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എന്ന് സമാധാനിക്കാം.   പറഞ്ഞ് കേട്ട അറിവ് വച്ച് എണ്‍പതുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പോസ്റ്ററുകളില്‍ അച്ചടിച്ചിരുന്നില്ല. വ്യക്തിപൂജയില്ലാത്ത പാര്‍ട്ടി, പാര്‍ട്ടിയ്ക്കാണ് വോട്ട്, വ്യക്തിക്കല്ല. നന്നായി. കാല്‍നൂറ്റാണ്ടിന് ശേഷം ഈ നല്ല കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒന്ന് നോക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ മുന്‍വശത്ത് പിണറായിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ്, പിന്‍വശത്ത് അച്യുതാനന്ദന്റെ അത്രവലിപ്പമില്ലാത്ത ഒരു ഫഌക്‌സ് ബോര്‍ഡ്. വി.എസ്. ഫഌക്‌സ് പിന്നിലാക്കാന്‍ കാരണം അത് തിരഞ്ഞെടുപ്പിന് മ

കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും

​   cpim.jpg ​2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന്‌ ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെ: മണ്ണിന്‌ വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച്‌ ഭൂസംരക്ഷണ സമരത്തിന്‌ ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്‌തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ്‌ ചെങ്കൊടികളുമായി സമരഭടന്‍മാര്‍ മുഷ്‌ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക്‌ പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. തുടര്‍ന്ന്‌ വാര്‍ത്ത ഇങ്ങനെ പറഞ്ഞു: പാവപ്പെട്ടവന്‌ അവകാശപ്പെട്ട ഭൂമി െകെവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരം. ഈ വാര്‍ത്തക്കുനേരെ വലതുചേര്‍ന്നുള്ള ഫോട്ടോ, എറണാകുളം